കോഴിക്കോട്
കോവിഡിന്റെ മൂന്നാം തരംഗം വ്യാപകമാവുമ്പോൾ പനിലക്ഷണമുള്ളവരുടെ ഡോക്ടറെ കാണാതെയുള്ള ചികിത്സയേറുന്നു. മെഡിക്കൽ ഷോപ്പുകളിലെത്തി പനിക്കുള്ള മരുന്ന് വാങ്ങിക്കഴിക്കുന്നവരുടെ എണ്ണമാണ് കൂടിയത്. കോവിഡ് വ്യാപനത്തിനിടയിൽ ജലദോഷപ്പനി വ്യാപകമായതോടെയാണ് സ്വയംചികിത്സ വർധിച്ചത്. കോവിഡിന്റെ ഒന്നാം ഘട്ടസമയത്ത് ചെറിയ ലക്ഷണങ്ങളുള്ളവരും പരിശോധനക്ക് വിധേയമായി ഡോക്ടറുടെ നിർദേശമനുസരിച്ചാണ് മരുന്ന് കഴിച്ചിരുന്നത്. കോവിഡ് പരിശോധന ഒഴിവാക്കാനാണ് പലരുമിപ്പോൾ പനിക്ക് സ്വയംചികിത്സ നടത്തുന്നത്. പോസിറ്റീവായാൽ നിയന്ത്രണങ്ങളിൽ കഴിയുന്നതിലെ മടിയാണ് സ്വയംചികിത്സക്ക് പ്രേരിപ്പിക്കുന്നത്.
മെഡിക്കൽ ഷോപ്പുകളിലെ അലോപ്പതി മരുന്ന് വിൽപ്പനയിൽ മൂന്നാഴ്‌ചക്കിടെ 30 ശതമാനം വർധനയുണ്ടായതായാണ് കണക്ക്. എന്നാൽ പിഎച്ച്‌സി, സ്വകാര്യ ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ പനിബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. കോവിഡിന് കാര്യമായ മരുന്നില്ലെന്ന് സ്വയം സമാധാനിച്ച് പലരും പാരസെറ്റമോളും മറ്റും കഴിക്കുകയാണ്. മഞ്ഞുകാലം തുടങ്ങിയശേഷം പാരസെറ്റമോൾ, സിട്രസിൻ, അമോക്‌സിലിൻ, സൈനാറെസ്റ്റ്, വൈകോറിൻ, ആംബ്രോക്‌സോൾ സിറപ്പ്, നേസൽ ഡ്രോപ്പ് തുടങ്ങിയ മരുന്നുകളുടെ വിൽപ്പനയാണ് ഉയർന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..