കോഴിക്കോട്
നഗരത്തിൽ ചില സംഘടനകൾ 26ന് നടത്തുന്ന ഓട്ടോറിക്ഷ പണിമുടക്കിൽ സിഐടിയു പങ്കെടുക്കില്ലെന്ന് ജില്ലാ കമ്മിറ്റി. മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താൽപ്പര്യത്തിനും ഐക്യത്തിനും എതിരായ മുദ്രാവാക്യം ഉയർത്തിയുള്ള പണിമുടക്ക് തൊഴിലാളിവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണ്.
പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്ക് നിശ്ചിത പെർമിറ്റ് നൽകാനുള്ള സർക്കാർ ഉത്തരവ് മുഴുവൻ ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്ത് നടപ്പാക്കാൻ തീരുമാനിച്ചതാണ്. പെർമിറ്റ് നൽകരുതെന്ന പരാതി ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയിട്ടുമുണ്ട്. ഇക്കാര്യം മറച്ചുവച്ചാണ് വീണ്ടും പെർമിറ്റ് നൽകരുതെന്ന ആവശ്യം ഉയർത്തുന്നത്.
ഓട്ടോറിക്ഷ പാർക്കിങ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ മേയറുടെ അധ്യക്ഷതയിൽ ട്രേഡ് യൂണിയൻ പ്രതിനിധികൾ പങ്കെടുത്ത ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയുടെ യോഗം ചർച്ച ചെയ്‌ത് തീരുമാനമെടുത്തതാണ്. എല്ലാ ട്രേഡ് യൂണിയൻ പ്രതിനിധികളും ഇതിൽ പങ്കെടുത്തിരുന്നു. ഇത് മറച്ചുവച്ചാണ് കോർപറേഷൻ കൗൺസിലിനെതിരെ രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള വ്യാജ പ്രചാരണം.
ഓട്ടോറിക്ഷാ മേഖലയിലെ മുഴുവൻ പേരുടെയും തൊഴിലും വരുമാനവും സംരക്ഷിക്കാൻ യോജിച്ച് പ്രവർത്തിക്കുന്നതിന് പകരം തൊഴിലാളികളെ തമ്മിലടിപ്പിക്കുന്നതും സങ്കുചിത താൽപ്പര്യങ്ങളിലേക്ക് തള്ളിവിടുന്നതുമായ അരാജക മുദ്രാവാക്യങ്ങളാണ് സമരക്കാർ ഉയർത്തുന്നത്. ഇത് തൊഴിലാളികളുടെ ഐക്യത്തെ ദുർബലപ്പെടുത്തും. അതിനാൽ പണിമുടക്കിനെ തള്ളിക്കളയണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..