ബാലുശേരി
ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണുരാജിനെതിരെ നടന്നത് ആസൂത്രിത ആക്രമണം. സുഹൃത്തിനെ വീട്ടിലാക്കി തിരിച്ചുവരുന്നതിനിടെയാണ് ബുധൻ അർധരാത്രി പാലോളി മുക്കിൽ ജിഷ്ണുരാജ് ഭീകര ആക്രമണത്തിനിരയായത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് തുടക്കമിട്ടത്. നിമിഷനേരം കൊണ്ടാണ് മുപ്പതിലധികം വരുന്ന ചെറുപ്പക്കാർ വടിവാളുൾപ്പെടെയുള്ള ആയുധങ്ങളുമായെത്തിയത്.
അക്രമം ആസൂത്രണം ചെയ്ത എസ്ഡിപിഐ നേതാവ് ജുനൈദിനെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. വടിവാൾ കൈയിൽ നൽകി കൊടി തോരണങ്ങളും ബോർഡുകളും നശിപ്പിക്കുന്നത് സിപിഐ എം നേതൃത്വം പറഞ്ഞിട്ടാണെന്ന് പറയിപ്പിക്കുകയും അത് ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്‌തത് കൃത്യമായ ഗൂഢാലോചനയാണ്.
ഒന്നര വർഷം മുമ്പ് ലീഗ് നേതാവിന്റെ വീടാക്രമണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനകത്ത് വിവാദങ്ങളുയർന്നിരുന്നു. മുസ്ലിം ലീഗ് ശാഖാ സെക്രട്ടറിയുടെ മകൻ പാർടിയിൽനിന്നും രാജിവെയ്‌ക്കുകയും ചെയ്‌തു. ലീഗിനുള്ളിലെ പ്രാദേശിക പ്രശ്നങ്ങളിൽനിന്ന് അണികളെ വഴിതിരിച്ചു വിടാനാണ് ആക്രമണം. എസ്ഡിപിഐ പ്രവർത്തകരെ മുന്നിൽ നിർത്തി അക്രമത്തിന് ലീഗ് ഒത്താശ ചെയ്തു.
മാസങ്ങൾക്ക് മുമ്പ് ഇവിടെയുള്ള അലേഖ വായനശാല ആക്രമിച്ചതിലും ലീഗ്–-എസ്ഡിപിഐ സംഘത്തിന് പങ്കുണ്ടെന്ന് ലീഗിലെ ഒരു വിഭാഗം പറയുന്നു. ഇത്തരം ചെറുതും വലുതുമായ പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോഴാണ് ജിഷ്‌ണുവിനുനേരെ ആക്രമണം. ആസൂത്രിതമായ രാഷ്‌ട്രീയ ആക്രമണമാണെങ്കിലും ആൾക്കൂട്ട ആക്രമണമാക്കി മാറ്റാനുള്ള ശ്രമവും ഗൂഢാലോചനയുടെ ഭാഗം തന്നെ.
ജിഷ്‌ണുരാജിനെ ബന്ധിയാക്കി ആക്രമിച്ച സംഭവത്തിൽ പട്ടികജാതിഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..