കോഴിക്കോട്
തിരുവനന്തപുരത്തെ ഫ്ലൈ ഓവറുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത് വിഷയം അറിയാതെയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കാൻ കെപിസിസി പ്രസിഡന്റിന് ആഗ്രഹമുണ്ടെന്ന് അറിയാം. എന്നാൽ ഒരു വിഷയം വരുമ്പോൾ അതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയശേഷം മാത്രം പ്രതികരിക്കുന്നതാണ് ഉത്തരവാദിത്വ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ചെയ്യേണ്ടതെന്ന് ഫേസ്‌ബുക്ക് പേജിലൂടെ അദ്ദേഹം വ്യക്തമാക്കി. ‘തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണ്. സമൂഹ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്.
എന്നാൽ കെപിസിസി അധ്യക്ഷൻ നിരുത്തരവാദപരമായി സമൂഹ മാധ്യമം വഴി അസംബന്ധ പ്രസ്താവന ഇറക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. പ്രതികരിക്കുന്നവർക്ക് പോലും നാണം തോന്നുന്ന വിധം എണ്ണമറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി കെപിസിസി പ്രസിഡന്റിൽനിന്ന് പുറത്ത് വരുന്നത്’–- അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..