ഫറോക്ക്
ഉത്തരവാദിത്ത ടൂറിസം മാതൃകാ കേന്ദ്രമാക്കുന്നതിനുള്ള സമഗ്ര പദ്ധതി നടപ്പാക്കുന്നതിലൂടെ ബേപ്പൂർ അടിമുടി മാറും. ലോകത്തിന്റെ ഏതു കോണിൽനിന്നും വിനോദ സഞ്ചാരികളെത്താൻ ബേപ്പൂരിനെ പാകപ്പെടുത്തുകയാണ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷൻ മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് സർക്കാർ അനുമതിനൽകി.
ചരിത്രവും സാംസ്കാരിക തനിമയും ഇഴചേർന്ന ബേപ്പൂരിനെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ 2024ൽ ലോകശ്രദ്ധ ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്ര വികസന പദ്ധതിയാണ് ഉത്തരവാദിത്ത മിഷൻ വിഭാവനംചെയ്യുന്നത്.
പുഴയിലൂടെയും കടലിലൂടെയും ഒരു കിലോമീറ്റര്‍ ദൂരത്തിൽ സഞ്ചരിക്കാവുന്ന പുലിമുട്ട്, ബേപ്പൂര്‍ തുറമുഖം, വിളക്കുമാടം, അപൂർവയിനം കണ്ടലുകളാൽ സമൃദ്ധമായ കടലുണ്ടി പക്ഷി സങ്കേതവും കടലും പുഴയും കൈകോർക്കുന്ന കടലുണ്ടിക്കടവ് അഴിമുഖം, ചരിത്ര- പൈതൃക തീരമായ ചാലിയം, ടിപ്പു കോട്ട, ഓട്ടുകമ്പനികൾ എന്നിങ്ങനെ എണ്ണമറ്റ ടൂറിസം പദ്ധതികളാണ് ഇവിടെ വിഭവനംചെയ്‌തിരിക്കുന്നത്.
ടൂറിസം പ്രാധാന്യമുള്ള സ്ഥലങ്ങളെ ഉൾപ്പെടുത്തി റിസോഴ്സ് മാപ്പിങ് നടത്തി, പ്രത്യേക ടൂറിസം വാർഡ് സഭകളും ചേർന്നു. പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ടുള്ള വിവിധ യൂണിറ്റുകളുടെ രജിസ്ട്രേഷനും പുരോഗമിക്കുന്നു. മൊത്തം ആയിരംപേർക്ക് പരിശീലനംനൽകും. പരിശീലനം പൂർത്തിയാക്കുന്നവരെ ഉപയോഗപ്പെടുത്തി 500 വിവിധ യൂണിറ്റുകളാരംഭിക്കും.പദ്ധതി നടത്തിപ്പിന് മുന്നോടിയായി നടത്തിയ ബേപ്പൂർ വാട്ടർ ഫെസ്റ്റ് അന്തർദേശീയ തലത്തിൽ ശ്രദ്ധനേടി.
പദ്ധതിയുടെ ഭാഗമായി ബേപ്പൂർ പുലിമുട്ട്, ഗോതീശ്വരം, ചാലിയം, കടലുണ്ടിക്കടവ് തീരങ്ങൾ, കടലുണ്ടി കമ്യൂണിറ്റി റിസർവ് എന്നിവ നവീകരിക്കും. കടലുണ്ടിയിലുൾപ്പെടെ സ്കോട്ടിങ് റസ്റ്റോറന്റ്, ഫറോക്ക് ടിപ്പു കോട്ട സംരക്ഷണ- നവീകരണം, ഓട്ടുകമ്പനിയെ കൂട്ടിയിണക്കി മ്യൂസിയം,ഗ്യാലറി, ടൂറിസ്റ്റ് ഗസ്‌റ്റ് ഹൗസ്, ചാലിയാർ തീരത്ത് പാത്ത് വേ, ജെട്ടികൾ,ബോട്ട് സർവീസുകൾ, ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കൽ, ഫറോക്ക് പഴയപാലം നവീകരണം തുടങ്ങിയ നടപ്പാക്കുമെന്നും എല്ലാ ടൂറിസം പദ്ധതികളും ഭിന്നശേഷി സൗഹൃദമാക്കുമെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് ദിയാസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..