കോഴിക്കോട്
ലഹരിവസ്‌തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷൻ ഡീ ഹണ്ടിന്റെ ഭാഗമായി ജില്ലയിലും സിറ്റി പൊലീസിന്റെ വ്യാപക റെയ്‌ഡ്. നാലുപേർക്കെതിരെ കേസെടുത്തു. ഏഴുപേരെ കരുതൽ അറസ്‌റ്റ്‌ചെയ്‌തു.
എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്‌തുക്കളും അളവ് ത്രാസ്, മറ്റ് ഉപകരണങ്ങൾ, കവറുകൾ, തുടങ്ങിയവയും കണ്ടെടുത്തു. വെള്ളിപറമ്പ് സ്വദേശി അബ്ദുൾസമദ്, റിസ്വാൻ വെള്ളയിൽ, നൈജിൽ പുതിയങ്ങാടി, അർഷാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ലഹരിമരുന്ന് വിൽപ്പനക്കാരുടെ വീടുകളിലും സ്ഥാപനങ്ങളുമടക്കം 21 ഇടങ്ങളിലായിരുന്നു പരിശോധന.
പുലർച്ചെ ആറുമുതൽ വൈകിട്ട് നാല് വരെ നീണ്ടു.
ലഹരി ഉപയോഗം സംബന്ധിച്ച വിവരം പൊതുജനങ്ങൾക്ക് 9995966666 എന്ന ‘യോദ്ധാവ്’ വാട്‌സാപ്പ് നമ്പറിൽ പൊലീസിന് കൈമാറാം.
ഡിസിപി കെ ഇ ബൈജുവിന്റെ നേതൃത്വത്തിൽ എസിപിമാരായ എ സുദർശനൻ, ബിജുരാജ്, സിദ്ദീഖ്, ഉമേഷ് എന്നിവരാണ് 12 പൊലീസ് സ്റ്റേഷൻ പരിധികളിൽ റെയ്‌ഡ് നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..