കൊയിലാണ്ടി
ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി കോരപ്പുഴയിൽ പുതിയ പാലം നിർമാണത്തിന്റെ പേരിൽ പുഴ നികത്തുന്നതായി വ്യാപക പരാതി.
പാലം നിർമാണത്തിനായി താൽക്കാലികമായി സാധാരണ പുഴയിൽ മണ്ണ് നിറയ്ക്കാറുണ്ട്. പാലം പ്രവൃത്തി കഴിഞ്ഞാൽ മണ്ണെടുത്തു മാറ്റി പുഴയുടെ ഒഴുക്കിന് സാഹചര്യമുണ്ടാക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ ദേശീയ പാത വികസനത്തിനായുള്ള കരാറുകാർ വലിയ കോൺക്രീറ്റ് ബീമുകളും മറ്റുമാണ് പുഴയിൽ എത്തിച്ചതെന്നും പാലം നിർമാണം കഴിഞ്ഞാൽ ഇത്തരം കോൺക്രീറ്റ് മാലിന്യങ്ങൾ ഒഴിവാക്കാനാകില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. കോൺക്രീറ്റ് മാലിന്യങ്ങൾ പുഴയിൽ നിറയുന്നതോടെ മീൻപിടിക്കുന്നതടക്കം പ്രയാസമാകുമെന്ന് പുഴയിൽ സ്ഥിരം മീൻപിടിക്കുന്ന തൊഴിലാളികളും പരാതിപ്പെടുന്നുണ്ട്. പാലം നിർമാണത്തിനോ, പുഴയിൽ താൽക്കാലികമായി മണ്ണ് നിറയ്ക്കുന്നതിനോ ആരും എതിർപ്പ് പ്രകടിപ്പിക്കുന്നില്ല. നല്ല മണ്ണ് നിക്ഷേപിക്കുന്നതിനു പകരമായി പല ഭാഗത്തുമുള്ള കക്കൂസ് മാലിന്യമടക്കം കലർന്ന മണ്ണും ഇവിടെ എത്തിക്കുന്നതായി പുഴയോരവാസികൾ പറയുന്നു. കോൺട്രാക്ടർമാരുടെയും സൈറ്റ് എൻജിനിയർമാരുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടും പുഴ നികത്തൽ തുടരുന്നതായി നാട്ടുകാർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..