കോഴിക്കോട്
വിശാലമായ ക്ലാസ് മുറികൾ, നൂതന സൗകര്യങ്ങളുള്ള കിടിലൻ ലാബുകൾ, തിയേറ്റർ എന്നിങ്ങനെ പിന്നേയും മാറുകയാണ് പൊതുവിദ്യാലയങ്ങൾ. പുതിയ കാലത്തിന് മുമ്പേ നടക്കുന്ന പഠനസൗകര്യമൊരുക്കി മികവിലേക്ക് കുതിക്കുന്നുണ്ട് സർക്കാർ സ്‌കൂളുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന ലക്ഷ്യത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സ്‌കൂളുകളുടെ കെട്ടുംമട്ടും മാറ്റാനായി അഞ്ചുവർഷത്തിനുള്ളിൽ 231 കോടി രൂപയാണ് അനുവദിച്ചത്. യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 89 സ്‌കൂളുകളിലാണ് കെട്ടിടങ്ങൾ വരുന്നത്. ചൊവ്വ ഉദ്‌ഘാടനം കഴിഞ്ഞ മൂന്ന് സ്‌കൂളുകൾ ഉൾപ്പെടെ 32 സ്‌കൂളുകളിൽ പ്രവൃത്തി പൂർത്തിയായി. കിഫ്‌ബിയാണ് പ്രധാനമായും ഫണ്ട് അനുവദിക്കുന്നത്.
ഇടുങ്ങിയ ക്ലാസ് മുറികളും ചോരുന്ന മേൽക്കൂരയുമെല്ലാം പഴയങ്കഥയാക്കിയാണ് വിദ്യാലയങ്ങളുടെ കുതിപ്പ്. ഹൈടെക് ക്ലാസ്‌മുറി, സുസജ്ജമായ ലാബ്, തിയേറ്റർ, അടുക്കള, ഡൈനിങ് ഹാൾ തുടങ്ങിയവയെല്ലാം പൂർത്തിയാകുന്നു.
ഒരു മണ്ഡലത്തിൽ ഒന്ന് എന്ന രീതിയിൽ അഞ്ച് കോടി രൂപ വീതം അനുവദിച്ച 13 സ്‌കൂളുകളാണ് ആദ്യഘട്ടത്തിൽ മികവിന്റെ കേന്ദ്രങ്ങളായത്. മൂന്ന് കോടി രൂപ വീതം 45 സ്‌കൂളുകളിലും ഒരുകോടി രൂപ വീതം 31 സ്‌കൂളുകൾക്കും അനുവദിച്ചിട്ടുണ്ട്. 20 എണ്ണം പൂർത്തിയായി. 14 സ്‌കൂളുകളിൽ നിർമാണം പുരോഗമിക്കുന്നു. വിവിധ കാരണങ്ങളാൽ 10 സ്‌കൂളുകളിൽ നിർമാണം തുടങ്ങിയിട്ടില്ല. ഇത് പരിഹരിക്കാൻ മന്ത്രിയുടെ നിർദേശാനുസരണം 27ന് പ്രധാനാധ്യാപകരെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ഉന്നതയോഗം ചേരും. കിലയാണ് കെട്ടിട നിർമാണത്തിന്റെ സാധ്യതാപഠനം നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..