20 April Saturday

കരുതണം; ക്ഷയരോഗം കൂടുന്നു

സ്വന്തം ലേഖകൻUpdated: Friday Mar 24, 2023
 
കോഴിക്കോട്
ജില്ലയിൽ ക്ഷയരോഗികളുടെ എണ്ണം കൂടുന്നു. ഒരു വർഷത്തിനുള്ളിൽ ഇരുനൂറോളം പേർക്കാണ് പുതുതായി രോഗലക്ഷണം കണ്ടത്‌. പ്രമേഹരോഗികളുടെ വർധനയും ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യവുമാണ് ക്ഷയരോഗികൾ വർധിക്കാൻ ഇടയാക്കുന്നതെന്നാണ്‌ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. 2021-ൽ  രിശോധനയിൽ 2340 പേർക്കാണ് രോഗലക്ഷണം കാണപ്പെട്ടത്. 2020ൽ 2200 ആയിരുന്നു. 2022ൽ 2504 ആയി ഉയർന്നു. 
പരിശോധന കൂടിയതും രോഗികളുടെ എണ്ണം കൂടുതൽ റിപ്പോർട്ട്‌ ചെയ്യുന്നതിനിടയാക്കിയതായി ജില്ലാ ടി ബി ഓഫീസർ  ടി സി അനുരാധ പറഞ്ഞു. പരമാവധി ക്ഷയരോഗികളെ കണ്ടെത്തി ചികിത്സക്ക്‌ വിധേയമാക്കുകയും സമ്പർക്കമുള്ളവരെ പ്രതിരോധചികിത്സക്ക്‌ വിധേയമാക്കുകയും വഴി രോഗത്തിന്റെ വ്യാപ്തി കുറയ്ക്കാനാണ് ആരോഗ്യവകുപ്പ്‌ ലക്ഷ്യമിടുന്നത്‌. 32,274 പേരെയാണ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌. ഇതിൽ 7.6 ശതമാനം കുട്ടികളാണ്. കഫം പരിശോധന പലപ്പോഴും നടക്കാത്തതിനാൽ കുട്ടികളിൽ രോഗം കണ്ടെത്തൽ എളുപ്പമല്ലെന്നതാണ്‌ വെല്ലുവിളി. ജനുവരിയിൽ 1900 പേരെ പരിശോധിച്ചപ്പോൾ 63 പുതിയ കേസാണ്  കണ്ടെത്തിയത്‌.  നവംബറിൽ 4300 പേരെ പരിശോധിച്ചപ്പോൾ  233 കേസുകൂടി കണ്ടെത്തി. ലോകത്തെ ക്ഷയരോഗികളിൽ 28 ശതമാനം ഇന്ത്യയിലാണ്. 
കേരളത്തിൽ ക്ഷയരോഗികൾ കൂടാൻ പ്രധാനകാരണം  പ്രമേഹരോഗികളുടെ കുതിപ്പാണ്‌.  കേരളത്തിൽ 20 ശതമാനം ആളുകളും പ്രമേഹബാധിതരാണ്. ചെറുപ്പക്കാരിലടക്കം പ്രമേഹം കൂടുന്നതായാണ് കണക്ക്.  പ്രമേഹമുണ്ടായാൽ പ്രതിരോധശേഷി കുറയുന്നതാണ് ക്ഷയം വേഗത്തിൽ ബാധിക്കാൻ വഴിവയ്‌ക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളിൽ ക്ഷയരോഗം കൂടുന്നതായാണ് കണക്കുകൾ. പോഷകാഹാരക്കുറവും പുകവലിയും ലഹരിവസ്തുക്കളുടെ ഉപയോഗവും ഈ വിഭാഗത്തെ  ക്ഷയരോഗത്തിലേക്ക്‌ നയിക്കുന്നു. ദേശീയ ശരാശരിയെ അപേക്ഷിച്ച് കേരളത്തിൽ ക്ഷയരോഗം കുറവാണെങ്കിലും ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയാണ്. കോവിഡ് ഉയർത്തിയ വെല്ലുവിളികൾ അതിജീവിച്ച് 2025-ൽ ക്ഷയരോഗനിവാരണം എന്ന ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി. ‘അതെ, നമുക്ക് ക്ഷയരോഗത്തെ അതിജീവിക്കാം’ എന്നതാണ് ഈ വർഷത്തെ ക്ഷയരോഗദിന സന്ദേശം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top