കോഴിക്കോട്
വേനൽച്ചൂടിന് കുളിരേകാനും നാടുനീളെയുള്ള കൃഷിക്ക് ജീവനേകാനും കനാൽവെള്ളം എത്തുന്നു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി ഏകദേശം അഞ്ഞൂറോളം കിലോമീറ്റിൽ വെള്ളമെത്തും. ഫെബ്രുവരി രണ്ടാംവാരം മുതൽ വെള്ളം എത്തിക്കാനാണ് ഇറിഗേഷൻ വകുപ്പ് ലക്ഷ്യമിടുന്നത്. മെയ് അവസാനം വരെ ഇത് തുടരും. ജില്ലയിൽ വേനൽക്കാലത്ത് നടത്തുന്ന ഏകദേശം 14,563 ഹെക്ടർ കൃഷിക്കാണ് കനാൽവെള്ളം സഹായമാകുക. പെരുവണ്ണാമൂഴി ഡാമിൽ സപ്പോർട്ടിങ് ഡാമിന്റെ പണി നടക്കുന്നുണ്ടിപ്പോൾ. ഡാമിൽനിന്ന് കനാലിലേക്ക് വെള്ളം തുറന്നുവിടുന്ന ഭാഗത്തെ പ്രധാന പണി പൂർത്തിയായാലുടൻ വെള്ളം തുറന്നുവിടാനാണ് തീരുമാനമായിട്ടുള്ളത്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം
വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി കനാലുകളിലെ കാടുവെട്ടൽ, ചളിമാറ്റൽ ഉൾപ്പെടെയുള്ളവ തൊഴിലുറപ്പ് പദ്ധതിയിലൂടെയായിരുന്നു കഴിഞ്ഞ വർഷം വരെ ചെയ്‌തിരുന്നത്. എന്നാൽ തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര നിയമപ്രകാരം ആവർത്തന സ്വഭാവമുള്ള ജോലികൾ ഒഴിവാക്കാനുള്ള തീരുമാനം ഇത്തരം പ്രവൃത്തികൾക്ക് വിലങ്ങുതടിയായിരിക്കുകയാണിപ്പോൾ.
കാർഷിക അഭിവൃദ്ധിക്കുള്ള പദ്ധതി എന്ന നിലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷൻ വകുപ്പ് മന്ത്രിക്കും കലക്ടർക്കും അപേക്ഷ നൽകിയിട്ടുണ്ട്. ചെവ്വാഴ്‌ച നടക്കുന്ന അവലോകന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനോടകം ഇറിഗേഷൻ വകുപ്പിലെ 25 തൊഴിലാളികളെ ഉൾപ്പെടുത്തി കനാലുകളിലെ ശുചീകരണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ 500ഓളം കിലോമീറ്റർ ദൂരം 25 തൊഴിലാളികളെക്കൊണ്ട് കുറഞ്ഞ കാലയളവിനുള്ളിൽ വൃത്തിയാക്കൽ അപ്രാപ്യമായിരിക്കുയാണിപ്പോൾ.
സപ്പോർട്ടിങ് ഡാമിന്റെ നിർമാണം
പുരോഗമിക്കുന്നു
പെരുവണ്ണാമൂഴിയിലെ നിലവിലുള്ള ഡാമിലെ ബലപ്പെടുത്തി പൂർണ സംഭരണ ശേഷിയിലേക്ക് എത്തിക്കുന്നതിനായുള്ള സപ്പോർട്ടിങ് ഡാമിന്റെ നിർമാണം പുരോഗമിക്കുകയാണിപ്പോൾ.
ലോകബാങ്കിന്റെ സഹായത്തോടെ കേന്ദ്ര ജലകമീഷന്റെ പദ്ധതിയിൽപ്പെടുത്തിയാണ് നിർമാണം. മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..