നടുവണ്ണൂർ
അയിത്തോച്ചാടനത്തിന്റെ സ്മരണകളിരമ്പുന്ന നന്താനശേരി ക്ഷേത്രക്കുളം കോഴിക്കോട് കോർപറേഷന്റെ നഗര സംയോജന ഫണ്ടിലുൾപ്പെടുത്തി നവീകരിക്കുന്നു. 30 ലക്ഷം രൂപ ഉപയോഗിച്ചാണ് പഞ്ചായത്തിന്റെ പദ്ധതിയിൽ നടുവണ്ണൂരിലെ നന്താനശേരി ക്ഷേത്രക്കുളം നവീകരിക്കുന്നത്. 86 സെന്റ് വിസ്തൃതിയിൽ ചെങ്കല്ലിൽപ്പണിത കുളം പടവുകളിടിഞ്ഞ് നാശത്തിന്റെ വക്കിലാണ്. പൊളിഞ്ഞ പടവുകൾ പുതുക്കിപ്പണിയും. കുളത്തിലെ ചെളിയും പായലും നീക്കും. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ തുറക്കുന്നതിനു മുമ്പ് ഡിസംബറോടെ നിർമാണമാരംഭിക്കും. നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കുളം പരിശോധിച്ചു. നടുവണ്ണൂർ ദേവസ്വം സുബ്രഹ്‌മണ്യ ക്ഷേത്രത്തിന്റേതാണ് കുളം. 12 കുളിക്കടവുള്ള കുളത്തിന് അടിവരെ ചെങ്കൽ പടവുകളുണ്ട്. നടുവണ്ണൂരിലെ നീർമറി പ്രദേശങ്ങളിൽനിന്ന് മഴക്കാലത്തും ഫെബ്രുവരിയിൽ കനാൽ തുറക്കുമ്പോഴും ധാരാളം വെള്ളം കുളത്തിൽ എത്തുന്നതിനാൽ എന്നും ജലസമൃദ്ധമാണ്.
അയിത്തോച്ചാടനത്തിന്റെ ഭാഗമായി 1938ൽ നന്താനശേരി ഇല്ലത്തെ ഗണപതി മൂസ്സതിന്റെ നേതൃത്വത്തിൽ സമീപത്തുള്ള ഹരിജൻ ബാലന്മാരെ കൊണ്ടുവന്ന് കുളിപ്പിച്ചിരുന്നു. തുടർന്ന് സുബ്രമഹ്ണ്യ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയും ഇല്ലത്ത് സമൂഹസദ്യ നടത്തുകയും ചെയ്തിരുന്നു. ഇത് വലിയ സാമൂഹ്യ മുന്നേറ്റമായി ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കുളത്തിനടുത്തുള്ള റോഡിലൂടെ താഴ്ന്ന ജാതിക്കാർക്ക് വഴിനടക്കാൻ അനുവാദമില്ലാത്ത കാലത്തായിരുന്നു ഈ വിപ്ലവകരമായ പ്രവർത്തനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..