കോഴിക്കോട്
ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ 22,027 പേർക്കാണ് ജില്ലയിൽ പ്രവേശനം. സർക്കാർ സീറ്റുകൾ 27927 ആണ്. വിവിധ സ്‌കൂളുകളിലായി 5900 ഒഴിവുണ്ട്. 48,606 പേരായിരുന്നു അപേക്ഷിച്ചത്. ജില്ലയിൽ ഇത്തവണയും 20 ശതമാനം സീറ്റ് വർധിപ്പിച്ചിട്ടുണ്ട്. രണ്ടാം അലോട്ട്‌മെന്റും സപ്ലിമെന്ററി അലോട്ട്‌മെന്റും പൂർത്തിയാകുമ്പോഴേക്കും ഭൂരിഭാഗം വിദ്യാർഥികൾക്കും പ്രവേശനം നേടാനാകും.
ആദ്യ പട്ടിക പ്രകാരമുള്ള പ്രവേശനം 23 മുതൽ ആരംഭിക്കും. ഒക്‌ടോബർ ഒന്നുവരെയാണിത്. അലോട്ട്‌മെന്റ് ലഭിച്ചവർ അനുവദിച്ച ദിവസം സ്‌കൂളിലെത്തണം. ഒന്നാമത്തെ ഓപ്‌ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം.
മാനേജ്മെന്റ്, കമ്യൂണിറ്റി, സ്‌പോർട്‌സ് ക്വാട്ടകളിലേക്കുള്ള പ്രവേശനവും തുടർഘട്ടങ്ങളായി നടക്കും. ജനറൽ മെറിറ്റിൽ 14,058 പേരാണ് ജില്ലയിൽ ഒന്നാം അലോട്ട്മെന്റിൽ സീറ്റ് നേടിയത്. ഈഴവ- തിയ്യ 1296, മുസ്ലിം 1044, എൽസി- ആംഗ്ലോ ഇന്ത്യൻ 87, ക്രിസ്ത്യൻ- ഒബിസി 60, ഹിന്ദു ഒബിസി 509, പട്ടികജാതി 2706, വർഗം 166, ഭിന്നശേഷി 343, കാഴ്ചാ വൈകല്യമുള്ളവർ 13, ധീവര 211, വിശ്വകർമ 264 എന്നിങ്ങനെയാണ് സംവരണവിഭാഗം നേടിയത്. സാമ്പത്തികമായി പിന്നോക്കമുള്ള മുന്നോക്കക്കാർക്ക് 1145 സീറ്റുണ്ട്. ഈ വിഭാഗത്തിൽ 415 സീറ്റൊഴിവുണ്ട്. പട്ടികജാതി വിഭാഗത്തിൽ 1397ഉം വർഗ വിഭാഗത്തിൽ 2739ഉം സീറ്റൊഴിവുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..