ഫറോക്ക്
എല്ലാം ഹൈടെക്കാവുന്ന കാലത്ത് ഇങ്ങനെയൊക്കെയുണ്ടോ എന്ന് അതിശയിക്കും ഫറോക്ക് മുനിസിപ്പൽ ബസ് സ്‌റ്റാൻഡിലെത്തുന്നവർ. കാത്തിരിപ്പിനിടെ കെട്ടിടത്തിന്റെ മുകളിലേക്കൊന്നു നോക്കിയാൽ മനസ്സമാധാനം തീരും. ഇപ്പോൾ വീഴും എന്ന മട്ടിൽ അടർന്നുനിൽക്കുന്ന കോൺക്രീറ്റ് പാളികൾ. പിന്നിലൂടെ നടന്നാൽ കാണുന്നത് പൊട്ടിപ്പൊളിഞ്ഞ മേൽക്കൂരയുടെ നിലംപൊത്താറായ ഷീറ്റ്. ദിവസങ്ങളായി ശുചിമുറിയിൽ വെള്ളവും വെളിച്ചവുമില്ല.
ആയിരക്കണക്കിന് യാത്രക്കാർ ദിവസേന വന്നുപോകുന്ന പൊതുഇടത്തിലെ സ്ഥിതി ദയനീയമാണ്. ഇരുനൂറോളം ബസ്സുകൾ കയറിയിറങ്ങുന്ന ഫറോക്ക് നഗരസഭാ ബസ്‌സ്‌റ്റാൻഡിലെ കാഴ്‌ചകൾ ഇങ്ങനെയൊക്കെയാണ്. 1992ലാണ് ബസ് സ്റ്റാൻഡ് കം -ഷോപ്പിങ് കോംപ്ലക്‌സ് നിർമിച്ചത്. ബസ്‌സ്റ്റാൻഡിൽ കഴിച്ചുകൂട്ടാനുള്ള ഭയത്താൽ തൊഴിലാളികൾ ബസ്സുകളിൽ തന്നെ കഴിച്ചുകൂട്ടുകയാണ്. യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പലപ്പോഴും സീലിങ് അടർന്നു വീഴുന്നത്. ഇതെല്ലാം പോരാഞ്ഞിട്ടാണ് ലഹരി മാഫിയക്കാരുടേയും സാമൂഹ്യവിരുദ്ധരുടെയും വിളയാട്ടം. മുലയൂട്ടൽ കേന്ദ്രത്തിനും താഴുവീണു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയായിട്ടും നഗരസഭാ അധികാരികൾ അനങ്ങുന്നേയില്ല. ഓട്ട അടയ്‌ക്കലല്ലാതെ ബസ് സ്റ്റാൻഡിന്റെ സുരക്ഷയ്ക്കായുള്ള ബദൽ മാർഗമോ പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള പദ്ധതികളോ ഇല്ല. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർഥികൾ എത്തുന്ന ബസ്‌സ്‌റ്റാൻഡിന്റെ അപകടാവസ്ഥ തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടങ്ങൾക്ക് സാക്ഷിയാകേണ്ടിവരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..