കുറ്റ്യാടി
കനത്തമഴയിൽ കുറ്റ്യാടി മേഖലയിൽ വ്യാപകനാശം. ഇടിമിന്നലോടെയുണ്ടായ കാറ്റും മഴയും കാവിലുംപാറ, കായക്കൊടി പ്രദേശത്തുകാരെ ഭീതിയിലാഴ്‌ത്തി. തിങ്കൾ വൈകിട്ട് അഞ്ചോടെയാണ് മഴയെത്തിയത്. കാവിലുംപാറ ബെൽമൗണ്ടിൽ മേലെ പീടികയിൽ അലി, നീലിയോട് ശശി, പറമ്പാട്ട് രാജു, പുതുക്കാട് അരവിന്ദൻ, കുരുടൻ കടവിലെ ചിറക്കൽ ആൻസൺ, ചിറക്കൽ വിത്സൻ എന്നിവരുടെ വീട് പ്ലാവ്, തെങ്ങ് എന്നിവ കടപുഴകി വീണ് പൂർണമായും തകർന്നു.
മിന്നലേറ്റ് ചിറക്കൽ വിത്സണിന്റെ സങ്കര ഇനം പശു ചത്തു. വീട് പൂർണമായും തകർന്നു. വീട്ടിലെ വയറിങ്ങും ഇലക്‌ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു.
കായക്കൊടി പഞ്ചായത്തിലെ നിടുമണ്ണൂരിലെ വണ്ണാത്തിപ്പൊയിൽ മാധവിയുടെ വീടിനുമുകളിൽ തെങ്ങ് വീണ് വീട് പൂർണമായും തകർന്നു.
വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബെൽമൗണ്ടിൽ റോഡിന്റെ പാർശ്വഭാഗത്ത് നിർത്തിയിട്ട, പറമ്പാട്ട് രാജുവിന്റെ ഓട്ടോറിക്ഷയുടെ മുകളിൽ വൈദ്യുതി പോസ്റ്റ് വീണ് തകർന്നു. ബെൽമൗണ്ടിൽ നടോൽ കുഞ്ഞിരാമന്റെ വിറകുപുര മരം വീണ് തകർന്നു.
തൊട്ടിൽപ്പാലം മുള്ളൻകുന്ന് റോഡിൽ മരം പൊട്ടിവീണ് ആറ് വൈദ്യുതിക്കാലുകളും തകർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..