പേരാമ്പ്ര
കോൺഗ്രസ് അക്രമം തുടരുന്ന നൊച്ചാട് പഞ്ചായത്തിൽ ലോക്കൽ സെക്രട്ടറിയുടെ വീടിന് ബോംബെറിഞ്ഞു. നൊച്ചാട് സൗത്ത് ലോക്കൽ സെക്രട്ടറി വെള്ളിയൂരിലെ എടവന സുരേന്ദ്രന്റെ വീട്ടിലേക്കാണ് ചൊവ്വ പുലർച്ചെ രണ്ടോടെ രണ്ട് പെട്രോൾ ബോംബെറിഞ്ഞത്. സിപിഐ എം ഓഫീസുകൾ കഴിഞ്ഞ ദിവസം ആക്രമിക്കുകയും തീയിടുകയും ചെയ്‌തിരുന്നു.
സ്‌ഫോടനത്തിൽ വീടിന്റെ മുന്നിലെ വാതിൽ കത്തിനശിച്ചു. ജനാലകൾ പൊട്ടിച്ചിതറി. ശബ്‌ദംകേട്ട് പുറത്തിറങ്ങിയ സുരേന്ദ്രനും ഭാര്യയും ചേർന്നാണ് തീയണച്ചത്. മഴയുണ്ടായിരുന്നതിനാൽ തീ പടർന്നില്ല. പേരാമ്പ്ര ഇൻസ്‌പെക്ടർ എം സജീവ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം തുടങ്ങി. രാവിലെ ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ, ജില്ലാ സെക്രട്ടറി പി മോഹനൻ, ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത് എന്നിവരടക്കം നേതാക്കൾ സുരേന്ദ്രന്റെ വീട്ടിലെത്തി.
അതേസമയം, പഞ്ചായത്തിൽ അക്രമം വ്യാപിപ്പിക്കുകയാണ് കോൺഗ്രസും ലീഗും. 13ന് ചാത്തോത്ത് താഴയിൽ സിപിഐ എം പ്രകടനത്തിലേക്ക് കല്ലെറിഞ്ഞിരുന്നു. മൂന്നുപൊലീസുകാർക്കും രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കും ഗുരുതര പരിക്കേറ്റു. പിന്നാലെ 15ന് രാത്രി വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസ് തീയിട്ടു. മുളിയങ്ങലിലെ നൊച്ചാട് നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് പെട്രോൾ ബോംബെറിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..