ബേപ്പൂർ
വില്ലേജ് ഓഫീസ് ഓഫീസിൽ മോഷണം നടത്തി പിടിയിലായ പ്രതി അഖിൻ പദ്ധതിയിട്ടത് ബേപ്പൂരിൽ വൻ കവർച്ചക്ക്. ചെറിയ പ്രായത്തിൽ തന്നെ മോഷണവും മയക്കുമരുന്ന് കടത്തും പതിവാക്കി പൊലീസിന്റെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടെയാളാണ് തിരുവനന്തപുരം പൊഴിയൂർ കൊളത്തൂർ സ്വദേശിയായ അഖിൻ, ബേപ്പൂർ ഫിഷിങ് ഹാർബറിൽ മത്സ്യത്തൊഴിലാളിയാണ്. ഇതു മറയാക്കിയാണ് ഇയാൾ ബേപ്പൂരിൽ മോഷണങ്ങൾക്ക് പദ്ധതിയിട്ടത്. പിടിയിലായതോടെ വൻ മോഷണ പദ്ധതികളെല്ലാം പൊളിഞ്ഞു.
മാസങ്ങൾക്കുമുമ്പ് ബേപ്പൂരിലെത്തി സ്ഥലങ്ങൾ മനസ്സിലാക്കിയതിനാൽ തിരിച്ചെത്തി മോഷണത്തിന് കൃത്യമായ പദ്ധതിയിട്ടിറങ്ങുകയായിരുന്നു. പാലക്കാട്ടെ കഞ്ചാവ് കടത്തുകേസിൽ ജാമ്യം ലഭിച്ച ഉടൻ, തിരുവനന്തപുരത്തുനിന്ന് മൂന്നര ലക്ഷം രൂപയുടെ ഒരു ബുള്ളറ്റ് മോഷ്ടിച്ച് തമിഴ്നാട്ടിലെ ട്രിച്ചിയിലേക്ക് കടന്നു. വാഹനം അവിടെ ഉപേക്ഷിച്ച് കൊച്ചിയിലെത്തി. അവിടെനിന്ന് യമഹ ബൈക്ക് മോഷ്ടിച്ച് ബേപ്പൂരിലെത്തി ഒളിച്ച് താമസിച്ച് കവർച്ചയ്ക്കുള്ള പരിപാടികൾ തയ്യാറാക്കി. ആദ്യം തിരുവനന്തപുരത്തെ കുപ്രസിദ്ധനായ മോഷ്ടാവും ക്രിമിനലുമായ കിരണിനൊപ്പമാണ് പുറപ്പെട്ടതെങ്കിലും പിന്നീട് ഇരുവരും പിരിഞ്ഞ്, കിരൺ കണ്ണൂരിലേക്ക് കടന്നതായാണ് വിവരം.
മോഷണം നടന്ന ബേപ്പൂർ വില്ലേജ് ഓഫീസിന് സമീപത്തെ ജ്വല്ലറിയുടെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തി, ബേപ്പൂർ, ചെറുവണ്ണൂർ, ഫറോക്ക് മേഖലകളിലെ നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചശേഷമാണ് അഖിനെ പൊലീസ് വലയിലാക്കിയത്. ചെറുവണ്ണൂരിലെ ബാറിനോടനുബന്ധിച്ച മദ്യവിൽപ്പനകേന്ദ്രത്തിൽ പ്രശ്നങ്ങളുണ്ടാക്കിയ ശേഷമാണ് ഫറോക്ക് റെയിൽവെ സ്റ്റേഷൻ പരിസരത്തെത്തിയതും കുരുക്കിലായതും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..