കൊയിലാണ്ടി
കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് 24ന് കൊടിയേറുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 6.30ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ കൊടിയേറും. കൊല്ലം കൊണ്ടാടുംപടി ക്ഷേത്രം, കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള വരവുകളും എത്തും. വൈകിട്ട് കാഴ്ചശീവേലിയും രാത്രി ഏഴിന് ഗാനമേളയും നടക്കും.
25ന് രാവിലെയും വൈകിട്ടും കാഴ്ചശീവേലി, രാത്രി എട്ടിന് തൃത്തായമ്പക, മെഗാഷോ എന്നിവയുണ്ടാകും. 26ന് രാവിലെയും വൈകിട്ടും കാഴ്ചശീവേലി, രാത്രി തായമ്പക, കലാപരിപാടികള്‍. 27ന് രാത്രി എട്ടിന് ഇരട്ട തായമ്പക, നാടകം- ‘ഇവന്‍ രാധേയന്‍’ എന്നിവ അരങ്ങേറും. 28ന് രാത്രി തായമ്പക, ഗാനമേള, 29ന് ചെറിയ വിളക്ക് ദിവസം രാവിലെ കാഴ്ചശീവേലി കോമത്ത് പോക്ക്, ഓട്ടന്‍ തുള്ളല്‍, വൈകിട്ട് പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി, രാത്രി എട്ടിന് തായമ്പക, ഗാനമേള എന്നിവ നടക്കും. 30ന് വലിയ വിളക്ക് ദിവസം രാവിലെ കാഴ്ചശീവേലി, മേളം, മന്ദമംഗലത്ത് നിന്നുള്ള ഇളനീര്‍ക്കുല വരവ്, വസൂരിമാല വരവ്, വൈകിട്ട് വിവിധ ദേശങ്ങളില്‍നിന്നുള്ള ആഘോഷവരവുകള്‍ ക്ഷേത്രത്തിലെത്തും. രാത്രി 7.30ന് ചിലപ്പതികാരം വില്‍കലാമേള. രാത്രി 11ന് പുറത്തെഴുന്നള്ളിപ്പ് മേളയുണ്ടാകും. 31ന് കാളിയാട്ടം. വൈകിട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് പുറത്തെഴുന്നള്ളിപ്പ്. രാത്രി 12.10നുശേഷം വാളകം കൂടല്‍ എന്നിവ നടക്കും.
വാർത്താസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാനും ആഘോഷ കമ്മിറ്റി ചെയർമാനുമായ വാഴയിൽ ബാലൻ നായർ, വൈസ് ചെയർമാൻ ഇ എസ് രാജൻ, അഡ്വ. ടി കെ രാധാകൃഷ്ണൻ, ഇളയിടത്ത് വേണുഗോപാൽ, ശശി എസ് നായർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..