കോഴിക്കോട്
പട്ടാളപ്പള്ളിയിൽ പ്രഭാത നമസ്‌കാരത്തിനിടെ മുക്രിയുടെ ആക്രമണത്തിൽ കൊച്ചി സ്വദേശിക്ക് പരിക്ക്. പടമുഗൾ കെ പി ഷമ്മൂൻ(53) ആണ് ആക്രമണത്തിനിരയായത്. കീഴ്‌ച്ചുണ്ട് അറ്റുതൂങ്ങി. ബീച്ച് ആശുപത്രിയിൽ ചികിത്സതേടിയ ഷമ്മൂന്റെ ചുണ്ടിൽ എഴ് തുന്നലുണ്ട്. ചൊവ്വ പുലർച്ചെ 5.45നാണ് സംഭവം. കക്കോടിയിലെ ഉമ്മവീട്ടിൽ പോയി മടങ്ങുകയായിരുന്ന ഷമ്മൂൻ കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് നമസ്‌കരിക്കാനെത്തിയത്. യാത്രയിലായിരുന്നതിനാൽ മറ്റുള്ളവർക്കൊപ്പം ചേരാതെ തനിയെ നമസ്‌കരിക്കുകയായിരുന്നുവെന്നും നമസ്‌കാരം തീർന്നയുടൻ മുക്രി കക്കോടി ചെലപ്രം സ്വദേശി മൊയ്‌തീൻ തല്ലിയെന്നും പരാതിയിൽ പറയുന്നു. തനിച്ച് നമസ്‌കരിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. യാത്രയിലായതിനാലും തലേദിവസത്തെ നമസ്‌കാരം ബാക്കിയായതിനാലുമാണ് തനിച്ച് നമസ്‌കരിച്ചതെന്ന് ഷമ്മൂൻ വിശദീകരിച്ചെങ്കിലും അടി തുടർന്നു. കടുത്ത പ്രമേഹരോഗിയായ ഷമ്മൂൻ തളർന്നുവീണതോടെ പള്ളിക്ക് പുറത്തേക്ക് വലിച്ചിഴച്ചും മർദിച്ചു. ഇതിനിടെയാണ് ചുണ്ടിൽ കടിയേറ്റതെന്നും നഗരം പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ മുക്രിയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തതായി ജമാഅത്ത് കമ്മിറ്റി അറിയിച്ചു. ആരാധനക്കെത്തിയ ആളെ ആക്രമിച്ചത് നീതീകരിക്കാനാവില്ലെന്ന് കമ്മിറ്റി പ്രസിഡന്റ് അബ്‌ദുൾ കരീം പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..