കോഴിക്കോട്
ഗുജറാത്തി സ്ട്രീറ്റിൽ ആഡംബര കാറിൽ വൻതോതിൽ മയക്കുമരുന്നുമായി രണ്ടുപേരെ ടൗൺ പൊലീസ് പിടികൂടി. 35 ഗ്രാം എംഡിഎംഎ, ഒരു കിലോ കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. നിരവധി കേസുകളിൽ പ്രതിയായ പുതിയറ ലതാപുരി വീട്ടിൽ നൈജിൽ റിറ്റ്സ് (29), മാത്തോട്ടം ഷംജാദ് മൻസിൽ സഹൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം ആരംഭിച്ചു. എഡിഎംഎ ചില്ലറ വിൽപ്പനക്ക് ഉപയോഗിക്കുന്ന ത്രാസ്, കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, സിറിഞ്ചുകൾ എന്നിവയും കണ്ടെത്തി.
ഞായറാഴ്‌ച പട്രോളിങ്ങിനിടെ ടൗൺ പൊലീസ് സ്റ്റേഷൻ എസ്ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് കർണാടക രജിസ്ട്രേഷൻ ആഡംബര കാറിൽനിന്ന് മയക്കുമരുന്ന് പിടികൂടിയത്. മുത്തങ്ങ എക്സൈസ്, മെഡിക്കൽ കോളേജ് പൊലീസ് എന്നിവർ രജിസ്റ്റർ ചെയ്ത രണ്ട് മയക്കുമരുന്ന് കേസുകളിൽ പ്രതിയായ നൈജിൽ അടുത്തിടെയാണ് ജയിലിൽനിന്ന് ഇറങ്ങിയത്. വാഹനത്തിൽ കറങ്ങി നടന്ന് ആവശ്യക്കാരോട് ഗൂഗിൾ പേ വഴി പണംവാങ്ങി മയക്കുമരുന്ന് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.
ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്ന ആളുകളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷക സംഘത്തിൽ സീനിയർ സിപിഒമാരായ സജേഷ് കുമാർ, ബിനിൽ കുമാർ, ഉദയകുമാർ, ജിതേഷ്, ഉണ്ണികൃഷ്ണൻ, ബിജു, സിപിഒമാരായ അനൂജ്, ജിതേന്ദ്രൻ, ജിതിൻ എന്നിവരും ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..