വടകര
നഗരസഭയിലെ മാലിന്യസംസ്കരണം കൈകാര്യംചെയ്യുന്ന "ഹരിയാലി'യെപ്പറ്റി പഠിക്കാൻ തെലങ്കാനയിൽനിന്ന് വിദഗ്ധ സംഘമെത്തി. 15 പേരടങ്ങുന്ന സംഘത്തിൽ സാത്തുപ്പള്ളി മുനിസിപ്പൽ കമീഷണർ കെ സുജാത, സിദ്ധുപ്പെട്ട് മുനിസിപ്പാലിറ്റി സാനിറ്ററി ഇൻസ്പെക്ടർ എൻ വനിത, തെലങ്കാന ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ഐ കെ നാരായണ, മറ്റ് ഉദ്യോഗസ്ഥർ, തെലങ്കാന ഹരിതകർമസേന അംഗങ്ങൾ എന്നിവരാണ് ഉണ്ടായിരുന്നത്. വടകര നാരായണ നഗരത്തിലുള്ള മാലിന്യം തരംതിരിക്കുന്ന എംആർഎഫ്, ഹരിയാലി പരിപാലിക്കുന്ന മുനിസിപ്പൽ പാർക്ക്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ദ്വാരക ബിൽഡിങ്ങിലെ ഗ്രീൻ ഷോപ്പ്, ജൂബിലി ടാങ്കിന് അടുത്തുള്ള ഗ്രീൻ ടെക്നോളജി സെന്റർ എന്നിവ സംഘം സന്ദർശിച്ചു.
ഹരിയാലി നിർമിച്ച ശുചിമുറി ശുചീകരണത്തിനുള്ള എട്ട് ഉൽപ്പന്നങ്ങൾ അടങ്ങുന്ന കിറ്റ് വടകര നഗരസഭാ ചെയർപേഴ്‌സൺ കെ പി ബിന്ദു സംഘാംഗങ്ങൾക്ക് നൽകി. സ്ഥിരംസമിതി അധ്യക്ഷരായ എ പി പ്രജിത, എം ബിജു, സെക്രട്ടറി എൻ കെ ഹരീഷ്, ഹരിയാലി കോ- ഓർഡിനേറ്റർ മണലിൽ മോഹനൻ, കുടുംബശ്രീ ചെയർപേഴ്സൺ കെ മീര, ജെഎച്ച്ഐ വിജിത, കോഴിക്കോട് ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കൃപ എന്നിവർ പങ്കെടുത്തു. വടകരയിലെ ഗ്രീൻ ടെക്നോളജി സെന്റർ മാതൃക തെലങ്കാനയിലും സ്ഥാപിക്കുമെന്ന് സാത്തുപ്പള്ളി മുനിസിപ്പൽ കമീഷണർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..