വടകര
ദേശീയപാതാ വികസനത്തിനിടയിൽ പെരുവാട്ടും താഴ മുതൽ മൂരാട് പാലം വരെ പാതയിൽനിന്ന് ഉൾപ്രദേശങ്ങളിലേക്കുള്ള പോക്കറ്റ് റോഡുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കലക്ടറുടെയും ദേശീയ പാതാ അതോറിറ്റിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് ചെയർ പേഴ്സൺ കെ പി ബിന്ദു കൗൺസിൽ യോഗത്തെ അറിയിച്ചു. നിരവധി റോഡുകൾ പ്രധാന റോഡിൽനിന്ന് താഴെയാവുകയോ ഉയരത്തിലാവുകയോ ചെയ്‌തിട്ടുണ്ട്. നഗരസഭയുടെയും എൻഎച്ച്എഐ അധികൃതരുടെയും സംയുക്ത പരിശോധനയിൽ ഇത്തരം റോഡുകൾ ദേശീയപാതയുടെ ഉയരത്തിനനുസരിച്ച് ക്രമീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. ദേശീയ പാതയുടെ പാലയാട്ട് നട ബസ് സ്റ്റോപ്പ് മുതൽ ബ്രദേഴ്സ് ബസ് സ്റ്റോപ്പ് വരെ സർവീസ് റോഡില്ല. നഗരസഭാറോഡുകളിൽ നിർമാണത്തിനിറക്കിയ കരിങ്കല്ല് ഉൾപ്പെടെ റോഡരികിൽനിന്ന് മാറ്റാൻ കരാറുകാരോട് നിർദേശിക്കും. നഗരസഭയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ നളിനാക്ഷൻ യോഗത്തിൽ ആവശ്യപ്പെട്ടു. ചെയർ പേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി. എ പി പ്രജിത, എം ബിജു, കാനപ്പളളി ബാലകൃഷ്ണൻ, പി കെ ബാലകൃഷ്ണൻ, വി അസീസ്, പി കെ സി അഫ്സൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..