ഫറോക്ക്
ഒരുദിവസംപോലും ചോരമണം വിട്ടൊഴിയുന്നില്ല രാമനാട്ടുകര–--വെങ്ങളം ദേശീയപാത ബൈപാസിൽ. കോഴിക്കോട് -തൊണ്ടയാട് ജങ്ഷൻ മുതൽ രാമനാട്ടുകര നിസരി വരെയുള്ള കുറഞ്ഞ ദൂരപരിധിയിൽ നിത്യവും റോഡ് കുരുതിക്കളമായിട്ടും വാഹനങ്ങളുടെ മരണപ്പാച്ചിലിന് പൂട്ടിടാൻ നടപടിയൊന്നുമായിട്ടില്ല.
ഏഴ് ആഴ്ചയ്‌ക്കകം ഏഴുപേരുടെ ജീവനാണ് നടുറോഡിൽ പൊലിഞ്ഞത്. മരിച്ചവരെല്ലാം ഇരുചക്രവാഹന യാത്രികരും. ശനിയാഴ്ചയാണ് കെട്ടിടനിർമാണ തൊഴിലാളിയായ ഫറോക്ക് കല്ലംപാറ തണ്ണിച്ചാൽ ചെറുപൊയിൽ അറക്കൽ ധനീശൻ (57) അറപ്പുഴ പാലത്തിൽ കാറിടിച്ച് മരിച്ചത്. ഇതിന്റെ ചോരപ്പാട് മായുംമുമ്പെ പിറ്റേന്ന് മെട്രോ ഹോസ്പിറ്റലിനുസമീപം ഭക്ഷണ വിതരണക്കാരനായ മലപ്പുറം മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ ഹുസൈൻ (32) ലോറി കയറി ദാരുണമായി മരിച്ചു. ഇരുവരും ബൈക്ക് യാത്രക്കാരായിരുന്നു. ഇടിച്ച വാഹനങ്ങളുടെ അമിതവേഗംതന്നെയാണ് അപകടകാരണം.
ജനുവരി 26ന് പന്തീരാങ്കാവ് കൊടൽ നടക്കാവിൽ ടാങ്കർ ലോറിയും സ്കൂട്ടറും ഇടിച്ച് പന്തീരാങ്കാവ് വള്ളിക്കുന്ന് കുറ്റിപ്പുറത്ത് മേത്തൽ മോഹൻദാസ് (58), ഫെബ്രുവരി 12-ന് അഴിഞ്ഞിലം ജങ്ഷനിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ പുതുക്കോട് കോലോത്ത്‌പൊറ്റ അഭിരാം (22), കഴിഞ്ഞ മൂന്നിന് അറപ്പുഴ പാലത്തിനുസമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് സ്വകാര്യ നക്ഷത്ര ഹോട്ടൽ ജീവനക്കാരൻ കോട്ടയം എരുമേലി കനകപാലം താഴത്തിൽ വീട്ടിൽ ടോജി മാത്യു (35), ഇതേ ദിവസംതന്നെ രാമനാട്ടുകര കോട്ടക്കുറുമ്പ ക്ഷേത്രറോഡ് ജങ്‌ഷനിൽ സ്കൂട്ടറും ലോറിയും ഇടിച്ച് സ്കൂട്ടർ യാത്രക്കാരി പുതുക്കോട് സരിഗയിൽ അരിനാരി ഷെഖി, 11ന് കൊടൽ നടക്കാവ് വയൽക്കര ബസ് സ്റ്റോപ്പിനുസമീപം കാറിടിച്ച് കാൽനടയാത്രക്കാരി ഫാറൂഖ് കോളേജ് പരുത്തിപ്പാറ തിരുത്തിയാട്ട് വിമല (59) എന്നിവരെല്ലാം ബൈപാസിലെ മരണപ്പാച്ചിലിന്റെ ഇരകളായി.
2002 ജൂണിൽ തുറന്ന ദേശീയപാത ബൈപാസ് ഇപ്പോൾ ആറുവരിപ്പാതയാക്കി വീതികൂട്ടി നവീകരിച്ചുതുടങ്ങിയതോടെ വാഹനസഞ്ചാരത്തിന് ഒരു നിയന്ത്രണവുമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..