സ്വന്തം ലേഖിക
കോഴിക്കോട്
മഴ തുടങ്ങിയശേഷം കുട്ടികൾക്കിടയിൽ വൈറൽ പനി വ്യാപിക്കുന്നു. ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതും ഭേദമായാലും വീണ്ടും വരുന്ന രീതിയിലുമാണ് പനി വരുന്നത്. ഗവ. മെഡിക്കൽ കോളേജ്, സർക്കാർ–-സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലൊക്കെ ഒപിയിൽ നിരവധി കുട്ടികളാണെത്തുന്നത്.
ഗവ. മെഡിക്കൽ കോളേജ് ഐഎംസിഎച്ചിലെ ഒപിയിൽ ചികിത്സ തേടുന്ന 500ഓളം പേരിൽ ഏതാണ്ട് 200 പേരും വൈറൽ പനി ബാധിതരാണ്. പലർക്കും പനി മൂർച്ഛിച്ച് ശ്വാസകോശത്തിനും തലച്ചോറിനുംവരെ ബാധിക്കുന്ന രീതിയിലാവുന്നുണ്ട്. ദിവസം ശരാശരി 15 പേരെ കിടത്തി ചികിത്സയ്‌ക്ക് പ്രവേശിപ്പിക്കുന്നുണ്ട്. ന്യുമോണിയ, മെനിഞ്ചൈറ്റിസ് പോലുള്ള അവസ്ഥകളിലേക്ക് പനി മൂർച്ഛിക്കുന്ന സാഹചര്യവുമുണ്ട്.
തീവ്രപരിചരണ വിഭാഗത്തിലുള്ള 22 കിടക്കകളിലും കുട്ടികളുണ്ട്. ഇതിൽ കൂടുതലും വൈറൽ പനി ബാധിതരാണ്. മുൻ വർഷത്തേക്കാൾ വൈറൽ പനി ബാധിതരുടെ എണ്ണം കൂടിയതായി ഡോക്ടർമാർ പറയുന്നു. ജൂലൈ മുതലാണ് വർധനയുള്ളത്. ഒരു മാസത്തിനുള്ളിൽതന്നെ രണ്ടും മൂന്നും തവണ ഇടവേളയില്ലാതെയും പനിവരുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..