മുക്കം
സമൂഹമാധ്യമങ്ങളിൽ പെൺകുട്ടികളുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും അശ്ലീല സന്ദേശങ്ങളും ഭീഷണിയും അയക്കുന്നു. കാരശേരി ആനയാംകുന്ന് പ്രദേശത്തെ വിദ്യാർഥിനികളും വീട്ടമ്മമാരുമാണ് അശ്ലീല സന്ദേശങ്ങളിൽ പൊറുതിമുട്ടിയത്.
അശ്ലീല സന്ദേശങ്ങൾക്ക് മറുപടി നൽകണമെന്നും ഫോട്ടോ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ ഭവിഷ്യത്തുണ്ടാകുമെന്നുമാണ് ഭീഷണി. പലരുടെയും സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം ഇത്തരക്കാർ ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്. മുക്കം പൊലീസിലും സൈബർ സെല്ലിനും പ്രദേശവാസികൾ പരാതി നൽകി.
ശനിയാഴ്ച രാവിലെ ഒരു വിദ്യാർഥിനിക്ക് വന്ന സന്ദേശമാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ആനയാംകുന്ന് ഹൈസ്കൂളിലെ വിദ്യാർഥിനിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് സുഹൃത്തുക്കൾക്ക് സന്ദേശമയച്ചത്. സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് പെൺകുട്ടി അതേക്കുറിച്ച് അറിയുന്നത്. അപ്പോഴേക്കും നിരവധി പേർക്ക് ഇതുപോലെ മെസ്സേജ് ലഭിച്ചിരുന്നു.കഴിഞ്ഞ ദിവസം രാത്രി പത്തോടെ ആനയാംകുന്ന് സ്കൂളിലെ തന്നെ മറ്റൊരു വിദ്യാർഥിനിയുടെ പേരിൽ അയൽ വാസിയായ വീട്ടമ്മയ്ക്ക് വീഡിയോകോൾ വന്നതായും പരാതിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..