കോഴിക്കോട്
ജീവിത ശൈലീ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ‘ജീവതാളം' പദ്ധതിക്ക് ജില്ലയിൽ തുടക്കം. കോഴിക്കോട് ടാഗോർ ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യ രംഗത്തെ വലിയ വെല്ലുവിളി ജീവിതശൈലീ രോഗങ്ങളെ ചെറുക്കലാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായുള്ള ജീവതാളം പദ്ധതി സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് കോഴിക്കോട്ടാണ്. ഇതിന്റെ ഫലം ജില്ലയ്ക്കുണ്ടാകുമെന്നും അവർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ജില്ലാ ക്യാൻസർ കെയർ സൊസൈറ്റിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. സൊസൈറ്റിയുടെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയിൽനിന്ന് ഏറ്റുവാങ്ങി.
ജില്ലയിൽ ആർപിഎച്ച് ലാബിനായുള്ള തറക്കല്ലിടൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. എസ് ആർ വൈശാഖിനെ ജീവതാളം അംബാസഡറായി പ്രഖ്യാപിച്ചു. പേരാമ്പ്ര, വടകര, ബാലുശേരി ബ്ലോക്കുകൾക്ക് ആരോഗ്യമേള പുരസ്‌കാരം മന്ത്രി അഹമ്മദ് ദേവർകോവിൽ വിതരണം ചെയ്‌തു. എൻ ക്യൂ എ എസ് ആൻഡ് കായകല്പ് അവാർഡ് വിതരണവും കുട്ടി ഡോക്ടർ പദ്ധതിയിൽ ഉൾപ്പെട്ടവർക്കുള്ള കിറ്റ് വിതരണവും നടന്നു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ വി ഉമ്മർ ഫാറൂഖ് വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. എംഎൽഎമാരായ കാനത്തിൽ ജമീല, പി ടി എ റഹീം തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..