കോഴിക്കോട്
കോഴിക്കോട് മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ചതും നിർമാണം തുടങ്ങാൻ പോകുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി മെഡിക്കൽ കോളേജിൽ 23 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പ്രാവർത്തികമാക്കുന്നതെന്നും അവർ പറഞ്ഞു.
അഡ്വാൻസ്ഡ് മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് ലാബ്, നവജാത ശിശു പരിപാലനത്തിനായി പ്രത്യേക വിഭാഗം തുടങ്ങിയ വിവിധ വികസനങ്ങളാണ് ആശുപത്രിയിൽ നടപ്പാക്കുന്നത്. മൂന്ന് കോടി രൂപ ചെലവഴിച്ച് പുതിയ ഉപകരണങ്ങൾ ലഭ്യമാക്കിയാണ് മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് ലാബ് സജ്ജീകരിച്ചത്.
മെഡിക്കൽ കോളേജിലെയും ഇംഹാൻസിലെ വിദ്യാർഥികൾക്കായി നിർമിക്കുന്ന ഹോസ്റ്റലുകളുടെ പ്രവൃത്തി ഉദ്ഘാടനവും മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിന് ലഭിച്ച ദേശീയ അംഗീകാരത്തിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.
മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഡോ. ബീന ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായി. എളമരം കരീം എംപി മുഖ്യപ്രഭാഷണം നടത്തി. എക്‌സിക്യൂട്ടീവ് എൻജിനിയർ ആർ സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. എംസിഎച്ച് സൂപ്രണ്ട് എം പി ശ്രീജയൻ, ഐസിഡി സൂപ്രണ്ട് ഡോ. കെ പി സൂരജ്, സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്ക് സൂപ്രണ്ട് ഡോ. പി വിജയൻ, ഇംഹാൻസ് ഡയറക്ടർ ഡോ. പി കൃഷ്ണകുമാർ, ഇ തോമസ് മാത്യു, ഡോ. എ നവീൻ, ഡോ. കെ അരവിന്ദൻ, ഡോ. എൻ കെ സുപ്രിയ, ഡോ. വി ടി അജിത് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി സ്വാഗതവും ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. സി ശ്രീകുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..