കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓരോ പ്രവൃത്തിയും അതിവേഗം നടപ്പാക്കണമെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് നിർദേശിച്ചു.
വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പാരാമെഡിക്കൽ സയൻസ്, ഇംഹാൻസ് എന്നിവയ്ക്കായുള്ള പുതിയ കെട്ടിടം, എക്‌സാം ഹാൾ, ഡ്രഗ് സ്റ്റോർ നവീകരണം, പിജി ബ്ലോക്ക്, ബോയ്‌സ് ഹോസ്റ്റൽ തുടങ്ങിയവയുടെ നിർമാണ പുരോഗതി യോഗം വിലയിരുത്തി.
സൂപ്രണ്ടുമാരുടെയും നോഡൽ ഓഫീസർമാരുടെയും നേതൃത്വത്തിൽ ഓരോ മാസവും പദ്ധതി അവലോകന യോഗം ചേരണം. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളിൽ സാങ്കേതികാനുമതിക്കായി വൈകിപ്പിക്കുന്നത് ഒഴിവാക്കണം.
സാങ്കേതികാനുമതിക്കായി സമർപ്പിച്ച എസ്റ്റിമേറ്റുകൾക്ക് ഉടൻ അനുമതി നൽകാൻ ചീഫ് എൻജിനിയർക്ക് നിർദേശം നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
സാങ്കേതികാനുമതി ലഭിച്ചവ ഒരുമാസത്തിനകം ടെൻഡർ ചെയ്യാനും നിർദേശിക്കും.
പദ്ധതികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും വേഗത്തിൽ ലഭ്യമാക്കാനും പ്രവൃത്തി പൂർത്തീകരിക്കുന്നതിനും കോംപോസിറ്റ് ടെൻഡർ നടപടി ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ, പിഡബ്ല്യുഡി സിവിൽ, ഇലക്ട്രിക് എൻജിനിയർമാർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..