കൊയിലാണ്ടി
കനത്ത മഴയിൽ ദേശീയപാതയിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. പൊയിൽക്കാവിൽ വ്യാഴാഴ്ച പുലർച്ചെ 3.45നാണ് വൻ മരം കടപുഴകിവീണത്.
റോഡരികിലെ ട്രാൻസ്ഫോർമറിന് മുകളിലും ലോറിക്ക് മുകളിലുമായാണ് മരം വീണത്. പത്തോളം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.
വടകര ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയുടെ മുകളിലാണ് മരം വീണത്. മഹാരാഷ്ട്ര സ്വദേശികളായ ഡ്രൈവർ ശങ്കർ തുക്കറാം ജാതവ്, ക്ലീനർ മുഹ്സിൻ നസീർ എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. കൊയിലാണ്ടി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി രക്ഷപ്രവർത്തനം നടത്തി. ഫയർ ഫോഴ്സ് മരം മുറിച്ചുമാറ്റി, മരം വീണതിനെ തുടർന്ന് കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിലേക്കുള്ള ഗതാഗതം മണിക്കൂറുകളോളം സ്‌തംഭിച്ചു.
ഇതേ തുടർന്ന് വാഹനങ്ങൾ കൊയിലാണ്ടി, ഉള്ള്യേരി അത്തോളി വഴി തിരിച്ചുവിട്ടു. ഇത് ഈ റൂട്ടുകളിലും ഗതാഗത സ്‌തംഭനത്തിനിടയാക്കി.
സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെയും അസി.സ്റ്റേഷൻ ഓഫീസർ കെ പ്രദീപിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
രാത്രിയായിട്ടും മുഴുവൻ സ്ഥലത്തും വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
ബുധനാഴ്ച രാത്രി തിരുവങ്ങൂർ നരസിംഹ ക്ഷേത്രത്തിന് മുന്നിൽ ഇന്നോവ കാറിന് മുകളിലും മരം വീണു. എയർപോർട്ടിലേക്ക് പോകുന്ന കണ്ണൂർ സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. യാത്രക്കാർ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..