മുക്കം
കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട വിവാദമായ മുക്കുപണ്ട പണയത്തട്ടിപ്പ് നടന്ന ബാങ്കിലെ സ്വർണ അപ്രൈസറെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. കേരള ഗ്രാമീൺ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിലെ അപ്രൈസർ പന്നിക്കോട് പരവരി മോഹനൻ (57) ആണ് മരിച്ചത്. വ്യാഴം പകൽ 11 ഓടെ കോഴിക്കോട് റെയിൽപ്പാളത്തിൽ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.
ബാങ്ക് ശാഖയില്‍നിന്ന് 24.26 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് അപ്രൈസറുടെ മരണം. ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിഷ്ണു കയ്യൂണുമ്മല്‍, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത്, മാട്ടുമുറിക്കല്‍ സന്തോഷ്‌കുമാര്‍, സന്തോഷി ന്റെ ഭാര്യ ഷൈനി തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍.
ബാബു പൊലുകുന്നത്ത് ഇപ്പോഴും ഒളിവിലാണ്. സംഭവത്തിൽ അപ്രൈസർ മോഹനനെ ബാങ്കിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
വെട്ടിപ്പ് നടത്തിയ നേതാക്കളെ വെള്ളപൂശി യുഡിഎഫ് പന്നിക്കോട് നടത്തിയ പൊതുയോഗത്തിൽ അപ്രൈസറെ കുറ്റപ്പെടുത്തി പലരും സംസാരിച്ചിരുന്നു.
തട്ടിപ്പിലെ പ്രതിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്നത്. അപ്രൈസറെ ബലിയാടാക്കി തട്ടിപ്പ് നടത്തിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് യുഡിഎഫ് നേതൃത്വത്തിന്റേത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
അച്ഛൻ: പരേതനായ രാഘവൻ. അമ്മ: സരോജിനി. ഭാര്യ: സുമതി. മക്കൾ: ഷിമ, ശാമിലി, ഷിജില, ഷിജിമ, ശിഖ. മരുമക്കൾ: സുന്ദരൻ, പ്രജീഷ്, അരുൺ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..