കോഴിക്കോട്
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി–-കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ ജാഥകൾ ബുധനാഴ്‌ച ആരംഭിക്കും. ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജാഥകളാണ് പര്യടനം നടത്തുന്നത്. ജാഥകൾ 22ന് മുതലക്കുളം മൈതാനത്ത് സമാപിക്കും.
നാല് ലേബർ കോഡുകളും റദ്ദാക്കുക, മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, സ്വകാര്യവൽക്കരണം നിർത്തുക, ആദായ നികുതിദായകരല്ലാത്ത കുടുംബങ്ങൾക്ക് മാസം 7500 രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ.
പി കെ മുകുന്ദൻ നയിക്കുന്ന ജാഥ ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് വടകരയിൽ കൂട്ടായി ബഷീർ ഉദ്‌ഘാടനം ചെയ്യും. കെ ഷീബ ഡെപ്യൂട്ടി ലീഡറും പി സി സുരേഷ് മാനേജരും കെ കെ മമ്മു പൈലറ്റുമാണ്. എം കെ രാമചന്ദ്രൻ, പ്രമോദ് എന്നിവരാണ് ജാഥാംഗങ്ങൾ. 21ന് രാവിലെ നാദാപുരം റോഡിൽനിന്ന് പ്രയാണമാരംഭിച്ച് ഓർക്കാട്ടേരി, വില്ല്യാപ്പള്ളി, പയ്യോളി, മേപ്പയ്യൂർ, കുരുടിവീട്, പൂക്കാട്, കൊയിലാണ്ടി എന്നിവിടങ്ങളിലെത്തും. 22ന് എരഞ്ഞിക്കലിൽ നിന്നാരംഭിച്ച് മലാപ്പറമ്പ്, പന്തീരാങ്കാവ്, രാമനാട്ടുകര, ഫറോക്ക്, ബേപ്പൂർ എന്നിവിടങ്ങളിലെ സ്വീകരണശേഷം മുതലക്കുളത്ത് സമാപിക്കും.
മാമ്പറ്റ ശ്രീധരൻ നയിക്കുന്ന ജാഥ ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് തൊട്ടിൽപ്പാലത്തു നിന്നാരംഭിക്കും. കെഎസ്‌കെടിയു കേന്ദ്ര വർക്കിങ് കമ്മിറ്റിയംഗം പി മോഹനൻ ഉദ്‌ഘാടനംചെയ്യും. പി പി പ്രേമ ഡെപ്യൂട്ടി ലീഡറും സി നാസർ മാനേജരും പി കെ സന്തോഷ് പൈലറ്റുമാണ്. പി കെ പ്രേമനാഥ്, പരാണ്ടി മനോജ് എന്നിവരാണ് ജാഥാംഗങ്ങൾ.
21ന് എടച്ചേരി, കല്ലാച്ചി, കക്കട്ട്, പേരാമ്പ്ര, കൂട്ടാലിട, ബാലുശേരി, കക്കോടി, നരിക്കുനി, കൊടുവള്ളി എന്നിവിടങ്ങളിലാണ് പര്യടനം. 22ന് താമരശേരിയിൽ നിന്നാരംഭിച്ച് തിരുവമ്പാടി, മുക്കം, കുന്നമംഗലം, പൂവാട്ടുപറമ്പ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി മുതലക്കുളത്ത് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..