കോഴിക്കോട്
ഓൺലൈൻ ബാങ്കിങ് തട്ടിപ്പിലൂടെ കോഴിക്കോട് സ്വദേശിയുടെ 20 ലക്ഷം രൂപ കബളിപ്പിച്ച നൈജീരിയൻ സ്വദേശിയെ സൈബർ പൊലീസ് ബംഗളൂരുവിൽ അറസ്റ്റ് ചെയ്തു. തെളിവെടുപ്പിനായി പ്രതിയെ കോഴിക്കോട്ടെത്തിച്ചു. ആറ് വർഷമായി ഇന്ത്യയിൽ വിവിധ ഇടങ്ങളിൽ അനധികൃത മേൽവിലാസങ്ങളിൽ താമസിച്ച ഡാനിയൽ ഒയിവാലെ ഒലയിൻകയാണ് സിറ്റി സൈബർ പൊലീസ് പിടിയിലായത്.
ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വെച്ച നല്ലളം സ്വദേശിയുടെ ആപ്പിൾ ഐ പാഡ് വാങ്ങാനെന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട പ്രതി അമേരിക്കയിലെ വെൽസ് ഫാർഗോ എന്ന ബാങ്കിൽനിന്ന് പണം അയച്ചതിന്റെ വ്യാജ രസീത് ഇ-മെയിൽ വഴി അയക്കുകയായിരുന്നു.
വ്യാജ വാട്സ് ആപ് അക്കൗണ്ട് വഴി ആർബിഐ ഉദ്യോഗസ്ഥരുടെ പേരിൽ ഇ -മെയിലുകൾ അയച്ചും വിശ്വാസം പിടിച്ചുപറ്റി. തുടർന്ന് പ്രോസസിങ് ഫീ, അക്കൗണ്ട് ആക്ടിവേഷൻ പ്രോസസ് തുടങ്ങിയ ആവശ്യങ്ങൾക്കായി 20 ലക്ഷം രൂപ കൈവശപ്പെടുത്തി വഞ്ചിച്ചുവെന്നാണ് പരാതി. മാർച്ചിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് കോറോത്തും സംഘവും രണ്ട് ലക്ഷത്തോളം ഫോൺകോൾ രേഖകൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു. ഒട്ടേറെ ഒഎൽഎക്സ് അക്കൗണ്ടുകളും നിരീക്ഷിച്ചും നിരവധി മേൽവിലാസങ്ങൾ പരിശോധിച്ചും ആറ് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..