കോഴിക്കോട്
കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിൽ പെട്ട യുവാവ് പിടിയിൽ. ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് (34) ആണ് പിടിയിലായത്. 212 ഗ്രാം എംഡിഎംഎ, 10 ഗ്രാം ഹാഷിഷ്, 170 എക്സ്റ്റസി ടാബ്‌ലറ്റ്, 345 എൽഎസ്ഡി സ്റ്റാമ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബ് എന്നിവയാണ് ഇയാളിൽനിന്ന് പിടിച്ചത്. വിൽപ്പനനടത്തിക്കിട്ടിയ 33,000 രൂപയും കണ്ടെത്തി. ജില്ലയിൽ ആദ്യമായാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടക്കുന്നത്.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ പി പ്രകാശന്റെ നേതൃത്വത്തിലുള്ള ഡൻസാഫും ടൗൺ അസിസ്റ്റന്റ് കമീഷണർ പി ബിജുരാജിന്റെ സിറ്റി ക്രൈം സ്ക്വാഡും സബ് ഇൻസ്പെക്ടർ കെ അഭിഷേകിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പിടിച്ചത്. വ്യാഴാഴ്‌ച രാത്രി മുതലക്കുളത്ത് നടന്ന വാഹന പരിശോധനയിലാണ് 112 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായത്. പ്രതിയുടെ രഹസ്യ താവളത്തിൽ പരിശോധിച്ചപ്പോഴാണ് മറ്റുള്ളവ കണ്ടെത്തിയത്. കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം മാരക മയക്കുമരുന്നുകൾ വിദ്യാർഥികൾക്കിടയിൽ വിൽക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽപെട്ടയാളാണ് ഇയാളെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തി.
ഡൻസാഫ് അസിസ്റ്റന്റ് എസ്ഐ മനോജ് എടയേടത്ത്, സീനിയർ സിപിഒ കെ അഖിലേഷ്, സിപിഒമാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, കാരയിൽ സുനോജ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, കസബ സബ് ഇൻസ്പെക്ടർ രാജീവ്, സീനിയർ സിപിഒ മാരായ പി എം രതീഷ്, വി കെ ഷറീനബീ, സി പിഒമാരായ ബിനീഷ്, മുഹമ്മദ് സക്കറിയ, ദീപ, സുശീല എന്നിവർ അന്വേഷക സംഘത്തിലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..