കോഴിക്കോട്
നഗരം കേന്ദ്രീകരിച്ച് വാഹനങ്ങൾ മോഷ്‌ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന സംഘത്തെ നടക്കാവ് പൊലീസ് പിടികൂടി. പൊളി മാർക്കറ്റിലെ കച്ചവടക്കാരൻ വെള്ളയിൽ ജോസഫ് റോഡിലെ കെ പി ഇക്ബാൽ (54), ചെങ്ങോട്ടുകാവ് സ്വദേശികളായ കെ വി യൂനസ് (38), കെ കെ മണി (42) എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർഥിയുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. വിദ്യാർഥിയെ ജുവനൈൽ ജസ്‌റ്റിസ് മുമ്പാകെ ഹാജരാക്കി. നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. 11ന് സരോവരം ഭാഗത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്‌ടിച്ച കേസിലെ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. വാഹനം മോഷ്‌ടിച്ച് നിമിഷങ്ങൾക്കകം എൻജിൻ, ചേയ്സ് നമ്പറുകളിൽ കൃത്രിമം കാട്ടിയശേഷം വിവിധ ഭാഗങ്ങളാക്കി വിൽക്കുകയാണ് രീതി. സിസിടിവി ദൃശ്യങ്ങളും നഗരത്തിലെ വാഹന പൊളി മാർക്കറ്റുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. യൂനസും മണിയും ചേർന്ന് മോഷ്‌ടിച്ച വാഹനം വാങ്ങി പൊളിച്ചുവിറ്റത് കെ പി ഇക്ബാലാണ്. യൂനസ് നിരവധി കേസുകളിൽ പ്രതിയാണ്.
സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ബാബു പുതുശ്ശേരി, എൻ പവിത്ര കുമാർ, സീനിയർ സിപിഒമാരായ എം വി ശ്രീകാന്ത്, സി ഹരീഷ് കുമാർ, ബബിത്ത് കുറിമണ്ണിൽ, വി സന്ദീപ്, ഷിജിത്ത് നായർകുഴി, കെ ടി വന്ദന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..