ബേപ്പൂർ
ആഡംബര കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന യുവാവിനെ മാറാട് പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം മാറാട് സാഗരസരണിയിലെ കല്ലശേരി പറമ്പിൽ ശശിധരന്റെ ഭാര്യ ശൈലജയുടെ വീട്ടിൽനിന്ന് ഒമ്പതു പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിലാണ് ഇടുക്കി അടിമാലി വെട്ടോളി ഹൗസിൽ കുഞ്ഞുമോൻ എന്ന നൗഷാദ് (40) പൊലീസിന്റെ വലയിലായത്.
ശൈലജ ബേപ്പൂർ ഫിഷിങ് ഹാർബറിൽ ജോലിക്ക് പോയ സമയത്ത് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടിനും ഒമ്പതിനുമിടയിലായിരുന്നു മോഷണം. മാറാട് എസ്എച്ച്ഒ എൻ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഒരു ചുവന്ന കാർ പ്രദേശത്ത് പലതവണ കറങ്ങിയതായി വിവരം ലഭിച്ചു. കാറുടമയെ കണ്ടെത്തി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. തുടർന്ന് ഈ കാർ വിശദമായി പരിശോധിച്ചപ്പോൾ ലഭിച്ച രണ്ട് ജ്വല്ലറികളുടെ പൗച്ചുകളാണ് കച്ചിത്തുരുമ്പായത്. ജ്വല്ലറികളിലെ സിസിടിവി പരിശോധനയിൽ പ്രതി സ്വർണാഭരണങ്ങൾ ഇവിടെ വിൽപ്പന നടത്തിയത് വ്യക്തമായി.
ഇടുക്കി അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത അഞ്ചു കേസുകളിൽ പ്രതിയായ കുഞ്ഞുമോൻ ഫോറസ്റ്റ് വിഭാഗം രജിസ്റ്റർ ചെയ്ത മറയൂർ ചന്ദനക്കടത്തു കേസിൽ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയതാണെന്ന് മാറാട് പൊലീസ് പറഞ്ഞു. പ്രതിയെ കോഴിക്കോട് മജിസ്ട്രേട്ട് കോടതി (അഞ്ച്) റിമാൻഡു ചെയ്തു.
എസ്‌ഐ എം സി ഹരീഷ്, എഎസ്ഐ എം സുനിൽ കുമാർ, സിപിഒമാരായ കെ ബിജോയ്, കെ ഷാജിഷ്, കെ ശ്രീജിത്ത്, പി ജാങ്കിഷ്, സപ്തസ്വരൂപ്, കെ ഷിനോജ് എന്നിവരാണ് കേസന്വേഷിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..