കോഴിക്കോട്
നാടിന്റെ എല്ലാ മേഖലയിലും സമഗ്രമായ ഇടപെടൽ നടത്തി എല്ലാവരിലേക്കും ഒരുപോലെ വികസനം എത്തിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സൗരോർജ പദ്ധതി രണ്ടാംഘട്ടം ധാരണാപത്രം കൈമാറലും പട്ടികവർഗ കോളനി സമ്പൂർണ ഡിജിറ്റലൈസേഷൻ "വിദ്യാകിരണം' ഗാഡ്ജറ്റ് വിതരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നര മാസത്തിനകം സംസ്ഥാനത്തെ ഒരുലക്ഷത്തിലധികം കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ സൗരോർജ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 13 ഘടക സ്ഥാപനങ്ങളിലും എട്ട് സ്‌കൂളുകളിലുമായി 330 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള മേൽക്കൂര സൗരോർജ നിലയങ്ങളാണ് സ്ഥാപിക്കുന്നത്. പുതുപ്പാടി പഞ്ചായത്തിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത 133 പട്ടികവർഗ വിദ്യാർഥികളിൽ ഒരു വീട്ടിൽ രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ രണ്ട് ടാബ്ലറ്റ് എന്ന നിലയിൽ 73 കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. എംഎൽഎമാരായ ഇ കെ വിജയൻ, ലിന്റോ ജോസഫ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി പി ജമീല, പി സുരേന്ദ്രൻ, കെ വി റീന, എൻ എം വിമല, കൂടത്താങ്കണ്ടി സുരേഷ് , മുക്കം മുഹമ്മദ്, ഐ പി രാജേഷ്, നാസർ എസ്റ്റേറ്റ് മുക്ക്, അംബിക മംഗലത്ത്, വിദ്യാഭ്യാസ ഉപ ഡയറക്ടർ വി പി മിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ സ്വാഗതവും ജില്ലാ പട്ടികവർഗ വികസന ഓഫീസർ സയ്യിദ് നയീം നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..