കക്കോടി
മലയാളി വ്ലോഗർ റിഫ മെഹ്‍നുവിന്റേത് തൂങ്ങിമരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷകസംഘത്തിന് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലംകൂടി കിട്ടാനുണ്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം ശരിവയ്ക്കുന്നു എന്ന നിഗമനമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഏഴിനാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്.
മറ്റുപരിക്കുകളൊന്നും കാണാൻ കഴിഞ്ഞിട്ടില്ലെന്നും ശരീരം ചുരുങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട് തഹസിൽദാരുടെ മേൽനോട്ടത്തിലായിരുന്നു നടപടി പൂർത്തിയാക്കിയത്.
മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടിലെത്തിച്ച മൃതദേഹം മൂന്നിന് രാവിലെ ഖബറടക്കുകയായിരുന്നു. ദുബായിൽ നടത്തിയ ഫോറൻസിക് പരിശോധന പോസ്റ്റ്മോർട്ടമാണെന്ന് തെറ്റിദ്ധരിപ്പിച്ചതായി കുടുംബം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനിച്ചത്.
മെഹ്നാസ് മർദിച്ചെന്നും പീഡനം സഹിക്കാനാവാതെയാണ് ആത്മഹത്യയെന്നും ബന്ധുക്കൾ പൊലീസിൽ പരാതിനൽകിയിരുന്നു. പിന്നാലെ ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തു. ഒളിവിലുള്ള ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..