കോഴിക്കോട്
തകർത്തുപെയ്യുന്ന കാലവർഷത്തിലും കാറ്റിലും ഭയക്കാതെ ഇനി 14 കുടുംബങ്ങൾക്ക് അന്തിയുറങ്ങാം. വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതിയിലൂടെയാണ് വീടൊരുങ്ങിയത്.
നിർമാണം പൂർത്തിയാക്കിയ 14 വീടുകളുടെ താക്കോൽ സമുദ്ര ഓഡിറ്റോറിയം, എലത്തൂർ, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ കൈമാറി. സമുദ്ര ഓഡിറ്റോറിയത്തിലെ താക്കോൽ കൈമാറൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളം പ്രതിസന്ധിയിലായപ്പോൾ താങ്ങായ മത്സ്യത്തൊഴിലാളികളെ കടൽ ക്ഷോഭത്തിൽനിന്ന് സംരക്ഷിക്കാനാണ് സർക്കാർ പുനർഗേഹം പദ്ധതി ആവിഷ്കരിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മേയർ ഡോ. ബീനാ ഫിലിപ്പ്, കൗൺസിലർമാരായ എം കെ മഹേഷ്, പി പ്രസീന, സി പി സുലൈമാൻ, സിപിഐ എം നോർത്ത് ഏരിയാ സെക്രട്ടറി ടി വി നിർമ്മലൻ, പി പി നാസർ, പി വി മാധവൻ, പി കെ ഗണേശൻ, എം അഹമ്മദ്കോയ, ഗഫൂർ പുതിയങ്ങാടി, പി കെ രഞ്ജിനി എന്നിവർ സംസാരിച്ചു.
അഞ്ച് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. പുനർഗേഹം പദ്ധതിയിൽ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷവും വീടു നിർമാണത്തിന് നാലു ലക്ഷവും ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..