കോഴിക്കോട്
നഗരത്തിൽ വയനാട് റോഡിൽ ഇലക്ട്രോണിക്സ് കടയുടെ പഴയ സാധനങ്ങൾ സൂക്ഷിക്കുന്നിടത്ത് തീപിടിത്തം. അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് തീയണച്ചതോടെ വൻ ദുരന്തം ഒഴിവായി. ജില്ലാ കോൺഗ്രസ് ഓഫീസിന് സമീപമുള്ള മെറിഡിയൻ മാൻഷൻ സമുച്ചയത്തിലെ പാർക്കിങ് ഭാഗത്തായിരുന്നു തീപിടിത്തം. വയനാട് റോഡിലെ കണ്ണങ്കണ്ടി ഇ സ്റ്റോറിലേക്ക് എക്‌സ്‌ചേഞ്ചിനായി എത്തുന്ന പഴയ ടിവിയും ഫ്രിഡ്ജുമടക്കമുള്ളവ സൂക്ഷിക്കുന്ന ഭാഗമാണിത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
സമുച്ചയത്തിലെ ദന്താശുപത്രി, ലേഡീസ് ടൈലറിങ് സെന്റർ, സഹകരണ സൊസൈറ്റി, ലബോറട്ടറി എന്നീ സ്ഥാപനങ്ങളിൽനിന്ന് ജീവനക്കാരെ മാറ്റി. സമീപത്തെ ഷിഫ യൂറോളജി ആശുപത്രിക്ക് സമീപമാണ് ആദ്യം തീപിടിച്ചത്. ശസ്‌ത്രക്രിയ കഴിഞ്ഞ രോഗികൾ ഇവിടെയുണ്ടായിരുന്നു.
ബ്ലോവർ ഉപയോഗിച്ച് പുക ഒഴിവാക്കിയാണ് തീയണച്ചത്. പിറകുവശത്തെ ഇരുമ്പ് ഷട്ടറും ജനലും വാതിലുകളുമടക്കം പൂട്ടിയിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഷട്ടർ പൊളിച്ചാണ് തീയണച്ചത്. തീപിടിത്തമുണ്ടായാൽ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഇവിടെയില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. കാപ്പാട് സ്വദേശികളായ മുഹമ്മദലി, അബ്ദുൽ റഷീദ്, ഹുസൈൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
ബീച്ച് സ്റ്റേഷൻ ഓഫീസർ പി സതീഷൻ, എൻ രമേശൻ, സദാനന്ദൻ കൊളക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ നാലും മീഞ്ചന്തയിലെ ഒന്നും യൂണിറ്റ് സംഘങ്ങൾ തീയണയ്‌ക്കാനെത്തി. ടൗൺ പൊലീസ് അസി. കമീഷണർ പി ബിജുരാജ്, സ്പെഷ്യൽ ബ്രാഞ്ച് അസി. കമീഷണർ എ ഉമേഷ്, എൽആർ തഹസിൽദാർ സി ശ്രീകുമാർ, ഡെപ്യൂട്ടി തഹസിൽദാർ കെ ഗായത്രി എന്നിവരും സ്ഥലത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..