കോഴിക്കോട്
വിദേശരാജ്യങ്ങളിൽ തൊഴിൽ സാധ്യതകൾ മങ്ങിയതോടെ പാസ്‌പോർട്ട് അപേക്ഷകളിലും വൻ കുറവ്. കോവിഡും പുതിയ വകഭേദങ്ങളും തൊഴിൽ മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയാണ് വിദേശരാജ്യങ്ങളിലേക്കുള്ള പ്രവാസത്തിൽ കുറവുണ്ടാക്കിയത്. പുതിയ അപേക്ഷകരിലും പുതുക്കലിലും വൻ കുറവുണ്ടായതായാണ് കണക്ക്. യുഎ ഇ, സൗദി, കുവൈത്ത്, ബഹറൈൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ സ്വദേശിവൽക്കരണത്തെ തുടർന്ന് പിരിച്ചുവിടൽ വ്യാപകമാണ്. സൗദിയിലാണ് കനത്തനിലയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്.
കോവിഡ് തുടങ്ങിയശേഷം വീട്ടുജോലിക്കാരായ മൂന്നുലക്ഷത്തിലേറെ പേർക്കാണ് സൗദിയിൽ മാത്രം തൊഴിൽ നഷ്ടപ്പെട്ടത്. നാട്ടിലേക്ക് മടങ്ങിയ ഭൂരിപക്ഷം പേരും തിരിച്ചുപോയിട്ടില്ല. ഡ്രൈവർമാരായ 68,000ത്തോളം വരുന്ന മലയാളികളാണ് തൊഴില്ലാതെ ഇവിടം വിട്ടത്. ഇവരിൽ 60 ശതമാനത്തിലേറെയും ഗൾഫിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല.
തിരിച്ചുപോക്ക് കുറഞ്ഞതിന്റെ സൂചനയാണ് പാസ്‌പോർട്ട് അപേക്ഷകളിലുണ്ടായ വൻ ഇടിവെന്നാണ് കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവരിൽ 90 ശതമാനവും തൊഴിലിനായി ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവരാണ്. എണ്ണവിലത്തകർച്ചയും കോവിഡും ഒമിക്രോണും സ്വദേശിവൽക്കരണവും മൂലം ഇതിനകം 16.6 ലക്ഷം മലയാളി പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്.
2017 മുതൽ 2019 വരെ വർഷം ശരാശരി 1.13 കോടി പാസ്‌പോർട്ട് അപേക്ഷകരാണ് രാജ്യത്തുണ്ടായിരുന്നത്. 2020ൽ 54 ലക്ഷമായി ഇടിഞ്ഞു. 2021 അവസാനം വരെ 64 ലക്ഷമെന്നാണ് കണക്ക്. നിലവിൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവരിൽ ഏറെയും വിദേശത്ത് സ്ഥിര താമസമാക്കിയവരുടെ ബന്ധുക്കളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..