കോഴിക്കോട്
സമൂഹവ്യാപനഭീതി ഉയർത്തി ജില്ലയിൽ കോവിഡ് പെരുകുന്നു. ബുധനാഴ്‌ച രോഗബാധയുണ്ടായത് 64 പേർക്കാണ്. ഇതിൽ 62 പേർക്കും സമ്പർക്കത്തിലാണ് അസുഖം . ഒരാളുടെ ഉറവിടം മനസ്സിലായിട്ടില്ല. മറ്റൊരാൾ വിദേശത്തുനിന്ന് വന്നതാണ്.15 പേർ രോഗമുക്തിനേടി.
തൂണേരി, നാദാപുരം പഞ്ചായത്തുകളിലും വടകര നഗരസഭയിലുമാണ് മോശമായ അവസ്ഥ. കോഴിക്കോട് കോർപറേഷന്റെ ചില ഭാഗങ്ങളിലും രോഗവ്യാപനമുള്ളതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ആശങ്ക വർധിച്ചതിനാൽ ജില്ലയിൽ നിയന്ത്രണം കർശനമാക്കി. കോഴിക്കോട് കോർപറേഷൻ, വടകര നഗരസഭ എന്നിവക്ക് പുറമേ 10 പഞ്ചായത്തുകളിൽ കൂടി ബുധനാഴ്‌ച രോഗം റിപ്പോർട്ട് ചെയ്‌തു.
64 രോഗബാധിതരിൽ 32 പേർ സ്‌ത്രീകളാണ്. രണ്ട് വയസ്സുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. 60 പിന്നിട്ടവരും പട്ടികയിലുണ്ട്. തൂണേരിയിലെ ഒരു രോഗബാധിതക്ക് 85 വയസ്സുണ്ട്.
തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോർപറേഷൻ എന്നിവിടങ്ങളിൽ നടത്തിയ പ്രത്യേക ആന്റിജൻ പരിശോധനയിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 18 തൂണേരിക്കാർക്ക് പുതുതായി രോഗം വന്നതായി കണ്ടെത്തി.
നാദാപുരത്ത് 22 പേർക്ക് കൂടി രോഗം പിടിപെട്ടു. വടകരയിൽ 12 പേർക്കും. കോഴിക്കോട് കോർപറേഷനിൽ ഒരു സ്‌ത്രിയും പെൺകുട്ടിയുമടക്കം മൂന്ന് പേർക്ക് രോഗം ബാധിച്ചു. കിർഗിസ്ഥാനിൽ നിന്നെത്തിയ മൂടാടി സ്വദേശിക്കും(22) കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. വീണുപരിക്കേറ്റ് സ്വകാര്യാശുപത്രിയിൽ ചികിത്സതേടിയ അഴിയൂർ സ്വദേശിക്ക്(33) രോഗമുണ്ടായതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
രോഗം ഭേദമായവർ
എഫ്എൽടിസിയിൽ ചികിത്സയിലായിരുന്ന നാദാപുരം (28),
മടവൂർ ( 40 ) ചോറോട് ( 31), ചങ്ങരോത്ത് ( 45 ), തുറയൂർ (43)
അഴിയൂർ (41), ആയഞ്ചേരി ( 32) സ്വദേശികൾ.
പത്തനംതിട്ട (57), മലപ്പുറം (26),തമിഴ്നാട്(42 )സ്വദേശികളും.
കോഴിക്കോട് കോർപറേഷൻ സ്വദേശികളായ അഞ്ചുപേരും.
ഇന്ന് 1956 സ്രവ സാമ്പിൾ പരിശോധനക്കയച്ചു. ആകെ 24,899 സ്രവസാമ്പിളുകൾ പരിശോധനക്കയച്ചതിൽ 24,127 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 23,588 എണ്ണം നെഗറ്റീവ് ആണ്. പരിശോധനക്കയച്ച സാമ്പിളുകളിൽ 772 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.
ഇപ്പോൾ 260 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതിൽ 64 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 78 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 110 പേർ കോഴിക്കോട് എൻഐടി എഫ്എൽടിസിയിലും 3 പേർ കണ്ണൂരിലും 3 പേർ മലപ്പുറത്തും ഒരാൾ തിരുവനന്തപുരത്തും ഒരാൾ എറണാകുളത്തും ചികിത്സയിലാണ്.
ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, രണ്ട് പത്തനംതിട്ട സ്വദേശികൾ, ഒരു കാസർകോട് സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും ഒരു തൃശൂർ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..