മാവൂർ
മാവൂർ കൽപ്പള്ളിയിൽ സ്‌കൂട്ടറിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ മാവൂർ അടുവാട് സ്വദേശി അർജുൻസുധീർ(27)മരിച്ചു. കോഴിക്കോട്ടുനിന്ന് മാവൂരിലേക്ക് വരികയായിരുന്ന കാശിനാഥ് എന്ന സ്വകാര്യ ബസ് അർജുൻ സുധീർ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് തൽക്ഷണം മരിച്ചു. മുന്ന് ദിവസം മുമ്പാണ് പുതിയ സ്‌കൂട്ടർ വാങ്ങിയത്. ഭാര്യ:അശ്വതി. മകൻ: ദ്രോണ (5). കറുത്തേടത്ത് സുധീറിന്റെയും സുശീലയുടെയും മകനാണ്. സഹോദരിമാർ: അതുല്യ, അപർണ.
എതിർ ദിശയിൽനിന്ന് വന്ന സ്‌കൂട്ടറിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പതിനഞ്ചടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസ് യാത്രക്കാരനായ കണ്ണിപറമ്പ് സ്വദേശി ഗോപാലന് തലക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റ ഷെറീന (ചെറൂപ്പ), മുർഷിദ (കുറ്റിക്കടവ്), ആയിഷ ബീവി (പാഴൂർ), ബിനീഷ് (മാവൂർ), സീതാമണി, ശ്രീനിവാസൻ (അരീക്കോട്), ഷൈനി (ചേവായൂർ) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടിക്കൂടിയ നാട്ടുകാരും മാവൂർ പൊലിസും മുക്കത്ത് നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും ചേർന്നാണ് ബസ്സിൽനിന്ന് ആളുകളെ പുറത്തെടുത്തത്. പാറമ്മൽ മുതൽ തെങ്ങിലക്കടവ് വരെ റോഡിന് വീതി കുറവായതിനാൽ അപകടം തുടർച്ചയായി ഉണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..