കോഴിക്കോട്
നഗരത്തിൽ ഗതാഗതക്കുരുക്കില്ലാതെ സഞ്ചരിക്കാൻ 10 റോഡുകളുടെ വികസനത്തിന് പദ്ധതിരേഖ തയ്യാറായി. മൊത്തം 29.266 കിലോമീറ്റർ റോഡാണ് നോർത്ത് മണ്ഡലത്തിൽ വികസിപ്പിക്കുന്നത്. ഇതിനായി 700 കോടിയുടെ വികസന പദ്ധതി സർക്കാരിന് സമർപ്പിച്ചു. വെള്ളിയാഴ്‌ച അവതരിപ്പിക്കുന്ന ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. മിനി ബൈപാസ്–- പനാത്തുതാഴം മേൽപ്പാലമാണ് നഗര റോഡ് വികസന പദ്ധതിയിൽ പ്രധാനം. പാലത്തിൽ നിന്ന് സരോവരം ബയോപാർക്കിലേക്ക് നടന്നിറങ്ങാനുള്ള സൗകര്യമുണ്ടാവും. 18 മീറ്റർ വീതിയുള്ള മേൽപ്പാലത്തിന്റെ ഇരുവശത്തും നടപ്പാതയുണ്ടാവും. റോഡരികിൽ ഇരിപ്പിടങ്ങളും പൂന്തോട്ടങ്ങളും വിളക്കുകളും നിർമിച്ച് അന്താരാഷ്‌ട്ര നിലവാരത്തിലാണ് നിരത്തുകൾ ഒരുക്കുക. കോഴിക്കോട് നഗരവികസനത്തിന് കുതിപ്പാകുന്നതാകും ഈ പദ്ധതി. -
കോർപറേഷൻ പരിധിയിലാണ് 10 റോഡുകളും ഉൾപ്പെടുന്നത്. ഏഴ് കിലോമീറ്റർ നീളത്തിൽ മാനാഞ്ചിറ–- -പാവങ്ങാട് റോഡ് (238.10 കോടി രൂപ), 4.99 കിലോമീറ്റർ കല്ലുത്താൻകടവ്-–- മീഞ്ചന്ത റോഡ് (80.77 കോടി), 6.38 കിലോമീറ്റർ മാങ്കാവ്-–- പൊക്കുന്ന് –-പന്തീരാങ്കാവ് റോഡ് (130 കോടി), 1.475 കിലോമീറ്റർ മാളിക്കടവ്- –- തണ്ണീർപ്പന്തൽ (13.40 കോടി), 500 മീറ്റർ പന്നിയങ്കര –--ചക്കുംകടവ് -കോതി (12.11 കോടി), 1.65 കിലോ മീറ്റർ മൂഴിക്കൽ –- -കാളാണ്ടിത്താഴം (13.40 കോടി), -4.15 കിലോമീറ്റർ സിവിൽ സ്റ്റേഷൻ -–- കരിക്കാംകുളം (46.10 കോടി), 780 മീറ്റർ സിഡബ്ല്യുആർഡിഎം പെരിങ്ങൊളം (7 കോടി), 940 മീറ്റർ അരയിടത്തുപാലം–- അഴകൊടി അമ്പലം–- ചെറൂട്ടി നഗർ (22.77കോടി), 1.4 കിലോമീറ്റർ മിനി ബൈപാസ് പാനാത്തുതാഴം മേൽപ്പാലം (117 കോടി) എന്നിവക്കാണ് പദ്ധതി രേഖയായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..