കോഴിക്കോട്
അടച്ചിടലിന്റെ ഇടവേളക്കുശേഷം തിയേറ്ററുകളിൽ വീണ്ടും സിനിമാപ്രേമികളുടെ ആരവം. വിജയ് നായകനായ മാസ്‌റ്ററിലെ രംഗവും ശബ്ദവും നിറഞ്ഞപ്പോൾ കാണികളുടെ കരഘോഷങ്ങൾ ഉയർന്നു. നഗരത്തിലെ അഞ്ച് തിയേറ്ററുകളിൽ ഉൾപ്പെടെ ജില്ലയിൽ 26 സ്‌ക്രീനുകളിലാണ് ആദ്യദിനം മാസ്‌റ്റർ പ്രദർശിപ്പിച്ചത്. കോവിഡ് ചട്ടം പാലിച്ച് പകുതി സീറ്റുകളിലായിരുന്നു പ്രവേശനം. തിയേറ്ററുകളിൽ കാണികൾ കുറയുമെന്ന ആശങ്ക ഉടമകൾക്കുണ്ടായിരുന്നെങ്കിലും ആദ്യദിനത്തെ ഷോയിൽ അനുവദിച്ച സീറ്റുകൾ ‘ഹൗസ് ഫുള്ളായി’.
ചൊവ്വാഴ്‌ച വൈകിട്ടോടെ ഓൺലൈൻ ബുക്കിങ് പൂർത്തിയായിരുന്നു. സിനിമാ ടിക്കറ്റ് ലഭിച്ച വിവരം നവമാധ്യമങ്ങളിലുടെ പങ്കിട്ടാണ് പലരും സന്തോഷം പ്രകടിപ്പിച്ചത്. 310 ദിവസത്തെ ഇടവേളക്കുശേഷം കണ്ടുമുട്ടാനും ചലച്ചിത്രവിശേഷം പങ്കിടാനും സിനിമാസമയത്തിന് മുന്നേ നിരവധി പേർ തിയേറ്ററുകളിലെത്തി. രാവിലെയും ഉച്ചക്കും വൈകിട്ടുമായി മൂന്ന് പ്രദർശനമാണുള്ളത്. കോവിഡ് വന്നതോടെ മാർച്ച് 10ന് സെക്കൻഡ്ഷോ കഴിഞ്ഞ് തിയേറ്ററുകൾ അടച്ചതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..