കോഴിക്കോട്
കോവിഡിന് ശേഷം സ്‌കൂൾ തുറന്ന ദിവസമേത്?... ചോദ്യങ്ങൾ കുഴക്കുമോ എന്ന ആകാംക്ഷയിൽ കാത്തിരിക്കുന്ന കുട്ടികൾക്കിടയിലേക്ക് ആശ്വാസത്തിന്റെ തിരി തെളിച്ച് ആദ്യ ചോദ്യം. ഉടൻ പേനയെടുത്ത് എഴുതി ആത്മവിശ്വാസത്തോടെ അടുത്ത ചോദ്യത്തിനായി അവർ കാത്തു. മത്സരത്തിന്റെ മുറുക്കമില്ലാതാക്കാൻ ഇടയ്‌ക്ക് പാട്ടും, തമാശകളും. മാസങ്ങളായി മത്സരങ്ങളൊന്നുമില്ലാതിരിക്കുന്ന കുട്ടികളിൽ വിരസത അകറ്റി ആവേശം നിറയ്‌ക്കുന്നതായി പ്രാണ–-ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം.
കോവിഡ് മൂലം രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അക്ഷരമുറ്റം ക്വിസ് നടത്തുന്നത്. സ്‌കൂൾ തല മത്സരങ്ങളാണ് ബുധനാഴ്‌ച നടന്നത്. ജില്ലയിൽ 1386 സ്‌കൂളുകളിലായി ഏതാണ്ട് മുപ്പതിനായിരത്തോളം കുട്ടികൾ ക്വിസ്സിൽ പങ്കെടുത്തു. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.
വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ചോദ്യങ്ങളായിരുന്നു തയ്യാറാക്കിയത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു കുട്ടികളെ ക്വിസ് മത്സരത്തിനായി ക്ലാസ് മുറികളിലും ഹാളിലുമായി ഇരുത്തിയത്. ഒന്നാം സ്ഥാനം നേടുന്ന കുട്ടികൾക്ക് അതത് സെന്ററുകളിലായി 23ന് ഉപജില്ലാ തല മത്സരമുണ്ടാകും. ഫെബ്രുവരി ആറിനാണ് ജില്ലാതല മത്സരം. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..