കോഴിക്കോട്
ജില്ലയിൽ ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കം ആരംഭിച്ചു. ആകർഷകമായ രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
തലസ്ഥാനനഗരത്തിന് സമാനമായി മലബാർ മേഖലയിലും വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധി മറികടന്ന് ജനങ്ങൾക്ക് മാനസിക കരുത്ത് നൽകാൻ ഓണാഘോഷ പരിപാടികൾക്ക് കഴിയണം.
ജില്ലയിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനുള്ള മാർഗങ്ങൾ ഓണക്കാലത്ത് സ്വീകരിക്കണമെന്നും മലബാർ മേഖലയിൽ ജല ടൂറിസത്തിന്റെ സാധ്യതകൾ വർധിപ്പിക്കാൻ ചാലിയാറിൽ വള്ളംകളി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓണാഘോഷ പരിപാടികൾ സെപ്‌തംബർ രണ്ടിന് ആരംഭിക്കും. മാനാഞ്ചിറയും പരിസരപ്രദേശങ്ങളും ഉൾപ്പെടെ ഇരുപത്തിയഞ്ചോളം ഭാഗങ്ങളിൽ ദീപാലങ്കാരം ഒരുക്കും.
ഏഴ് മുതൽ വിവിധ വേദികളിൽ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കും.
ഒമ്പത് മുതൽ നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിൽ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും. ആഘോഷ പരിപാടികൾ വിപുലമാക്കാൻ 20 സബ്കമ്മിറ്റികൾ രൂപീകരിച്ചു. 11ന് പരിപാടികൾ സമാപിക്കും.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി.
കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, എംഎൽഎമാരായ കെ പി കുഞ്ഞമ്മദ്കുട്ടി, പി ടി എ റഹീം, കാനത്തിൽ ജമീല, കെ എം സച്ചിൻദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സബ്കലക്ടർ വി ചെൽസാസിനി, എഡിഎം മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. എ ശ്രീനിവാസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മനോജ്, ഡിടിപിസി സെക്രട്ടറി നിഖിൽദാസ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..