കോഴിക്കോട്
ഗുരുതരാവസ്ഥയിലാകുന്ന ഏത് പ്രായത്തിലുള്ള കുട്ടികൾക്കും ഇനി മികച്ച ചികിത്സ കോട്ടപ്പറമ്പ് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽനിന്ന് ലഭിക്കും. ആറ് കിടക്കകളുമായി പീഡിയാട്രിക് ഐസിയു ഒരുങ്ങി. ഇതിന് പുറമെ നവീകരിച്ച ലേബർ റൂം, 400 കെവിഎ ട്രാൻസ്‌ഫോർമർ എന്നിവയും സജ്ജമായി. പുതിയ സംവിധാനങ്ങളുടെ ഉദ്‌ഘാടനം വ്യാഴം രാവിലെ ഒമ്പതിന് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
നേരത്തേ നവജാത ശിശുക്കൾക്ക് മാത്രമായുള്ള സ്‌പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റ് ആയിരുന്നു ഉണ്ടായിരുന്നത്. മറ്റു കുട്ടികളെ മികച്ച ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജിലേക്കോ മറ്റോ റഫർ ചെയ്യാറാണ് പതിവ്. ഇതിനാണ് ശിശുരോഗ ഐസിയുവിലൂടെ പരിഹാരമാകുന്നത്. വെന്റിലേറ്ററുൾപ്പെടെയുള്ള സംവിധാനങ്ങൾ 1.8 കോടി രൂപ ചെലവിട്ടാണ് ഒരുക്കിയത്.
ആശുപത്രി വളപ്പിലെ പുതിയ കെട്ടിടത്തിലാണ് ഐസിയു. 95 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ക്രമീകരിച്ചത്.
ലക്ഷ്യ മാനദണ്ഡ പ്രകാരം നവീകരിച്ച ലേബർ റൂം ആണ് മറ്റൊരു പ്രധാന പദ്ധതി. മേൽക്കൂരയിലെ ചോർച്ചയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഇവിടെ ഉണ്ടായിരുന്നു. 1.4 കോടി രൂപ ചെലവിട്ടാണ് ആധുനിക സംവിധാനങ്ങൾ ഒരുക്കിയത്. പുതിയ കെട്ടിടത്തിലെ വൈദ്യുതി ആവശ്യത്തിനായി 400 കെവിഎ ട്രാൻസ്‌ഫോർമറും 72 ലക്ഷം രൂപയ്‌ക്ക് സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..