വടകര
കഞ്ചാവ് കേസിൽ വടകര സബ് ജയിലിൽ കഴിയുന്ന പ്രതി ജയിൽ ചാടി. താമരശേരി ചുങ്കം നെരോത്ത് എരവത്ത് കണ്ടി മീത്തൽ ഫഹദ്(25) ആണ് ബുധൻ പകൽ നാലോടെ ജയിൽ ശുചിമുറിയുടെ വെന്റിലേറ്റർ തകർത്ത് രക്ഷപ്പെട്ടത്. ശുചിമുറിയിൽ പോയ പ്രതി ദീർഘ സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാഞ്ഞതിനെ തുടർന്ന് ജയിൽ വാർഡൻ വാതിൽ തകർത്ത് നോക്കിയപ്പോഴാണ് രക്ഷപ്പെട്ടതായി മനസ്സിലായത്. ശുചിമുറിയിലെ വെന്റിലേറ്ററിന്റെ കമ്പികൾ നീക്കംചെയ്ത നിലയിലാണ്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം സംബന്ധിച്ച് ജയിൽ ഡിജിപിക്ക് റിപ്പോർട്ട് നൽകി. ജൂലൈ ആറിനാണ് ആറുകിലോ കഞ്ചാവുമായി ഫഹദിനെ അഴിയൂരിൽ എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വടകര കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. 45 ദിവസം കഴിഞ്ഞാൽ ജാമ്യാപേക്ഷ നൽകാമെന്നിരിക്കെയാണ് ജയിൽ ചാട്ടം. സബ്‌ജയിലിൽനിന്ന് രക്ഷപ്പെടുന്ന രണ്ടാമത്തെ പ്രതിയാണ് ഇയാൾ. 2017ൽ മറ്റൊരു കഞ്ചാവ് കേസിലെ പ്രതി മനാഫും ജയിൽ ചാടിയിരുന്നു. ഇയാളെ പിന്നീട് കണ്ണൂരിൽവച്ച് പിടികൂടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..