പുതിയാപ്പ
മീൻപിടിത്ത വള്ളത്തെ പിന്തുടർന്ന കാരിയർ വള്ളം കടൽക്ഷാേഭത്തിൽ തകർന്ന് മൂന്നുപേർക്ക് പരിക്കേറ്റു. വള്ളത്തിന്റെ എൻജിനും നഷ്ടമായി. പുതിയാപ്പയിൽനിന്ന് അതിരാവിലെ കടലിൽ പോയ പുതിയങ്ങാടി പള്ളിക്കണ്ടി നെഗാസിന്റെ സെയിൻ കാരിയർ വള്ളമാണ് തീരത്തുനിന്ന് അൽപം അകലെ തകർന്നത്.
പുതിയാപ്പ ചേരിക്കുഴിയിൽ ശ്യാംജിത്ത്, ഒഡിഷ സ്വദേശികളായ സോമനാഥ് ബഹ്റ, സന്തോഷ് ബഹ്റ എന്നിവർക്ക് പരിക്കേറ്റു. കടൽക്ഷോഭം രൂക്ഷമാവുന്നതറിഞ്ഞയുടൻ കരയിലേക്ക് തിരിച്ചുവരികയായിരുന്നു. തിരമാല ഉയർന്നുപൊങ്ങിയതോടെ മൂന്നുപേരും വള്ളത്തിൽനിന്ന് തെറിച്ചുവീണു. കാലിന് പരിക്കേറ്റ ഇവരെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് കരക്കെത്തിക്കുകയായിരുന്നു. ഏതാണ്ട് രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തീരദേശ പൊലീസിലും ഫിഷറീസ് അധികൃതരെയും അറിയിച്ചിട്ടും സമയത്ത് സഹായിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കാരിയർ വള്ളത്തിന്റെ മുമ്പിൽ പോയ ഫൈബർ വള്ളം ആടിയുലഞ്ഞ് ഇതിലുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..