കോഴിക്കോട്
കരിപ്പൂർ വിമാനത്താവള വികസനത്തിന് കേന്ദ്രസർക്കാരുമായി ഏത് നിലക്കുള്ള സഹകരണത്തിനും സംസ്ഥാനം തയ്യാറാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി നടത്തിയ വികസന ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റൺവേ വികസനത്തിനുവേണ്ട പതിനാലര ഏക്കർ സ്ഥലം ആറു മാസത്തിനുള്ളിൽ ഏറ്റെടുത്ത് നൽകാൻ തയ്യാറാണ്. ദേശീയപാത ഇനിയും വികസിപ്പിക്കാനാവില്ല. കെ റെയിൽ പോലുള്ള പദ്ധതിയാണ് പ്രായോഗികം. അനുമതി ലഭിച്ചാൽ കെ റെയിൽ രണ്ടുവർഷത്തിനുള്ളിൽ തുടക്കംകുറിക്കും. എന്നാൽ റെയിൽവേ രാഷ്ട്രീയ കാരണങ്ങളാൽ പദ്ധതിയോട് മുഖംതിരിഞ്ഞ് നിൽക്കുകയാണ്. ബുള്ളറ്റ് ട്രെയിൻ, ഹൈ സ്പീഡ് ട്രെയിൻ എന്നിവ മറ്റു സംസ്ഥാനങ്ങൾക്ക് നൽകുമ്പോൾ കേരളത്തെ അവഗണിക്കുകയാണ്.
കോഴിക്കോട് രണ്ട് സ്റ്റേഡിയം കൂടി നിർമിക്കും. 70 കോടി രൂപയുടെ അന്തർദേശീയ സ്റ്റേഡിയത്തിന് രാമനാട്ടുകരയിൽ സ്ഥലം ലഭിച്ചാൽ ഉടൻ പണി തുടങ്ങും. സാങ്കേതിക തടസ്സം നീങ്ങിയാൽ ചേവായൂരിലെ ഇൻഡോർ സ്റ്റേഡിയ നിർമാണവും തുടങ്ങും. മാവൂർ ഗ്വാളിയോർ റയോൺസ് സ്ഥലത്ത് സ്പോർട്സ് സിറ്റിക്ക് ബിർള ഗ്രൂപ്പ് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വികസന പ്രവർത്തനങ്ങളിൽ സ്വകാര്യ നിക്ഷേപമാകാം എന്നാൽ പൊതുമേഖലയടക്കം പൂർണമായും സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുന്നതിനാണ് എതിർപ്പെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്സി അധ്യക്ഷനായി. സി ഇ ചാക്കുണ്ണി, സുബൈർ കൊളക്കാടൻ, ടി പി അഹമ്മദ് കോയ, ഐപ്പ് തോമസ്, എം മുസമ്മിൽ എന്നിവർ സംസാരിച്ചു.
ഡോ. കെ മൊയ്തു സ്വാഗതവും സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി നന്ദിയുംപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..