കക്കോടി
ഒറ്റത്തെങ്ങ് ഗവ. യുപി സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് ശാരീരിക അസ്വാസ്ഥ്യവും വയറിളക്കവും ഛർദിയുമുണ്ടായ സംഭവത്തിൽ പഞ്ചായത്തും ആരോഗ്യവകുപ്പും നടപടി സ്വീകരിച്ചു. തിങ്കളാഴ്ച ഭക്ഷണം കഴിച്ച 40 വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. അവർ സുഖംപ്രാപിച്ചു.
77 വിദ്യാർഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്. ഉച്ചഭക്ഷണം കഴിച്ച മറ്റ് കുട്ടികൾക്കും അധ്യാപകർക്കും പ്രശ്നങ്ങളൊന്നുമുണ്ടായില്ല. പരിശോധനയിലും ഒന്നും കണ്ടെത്തിയിട്ടില്ല. സ്കൂൾ അടുക്കളയും പാത്രങ്ങളും കിണറും നേരത്തെതന്നെ സർക്കാർ നിർദേശപ്രകാരം ശുചീകരിച്ചതായി പിടിഎ ഭാരവാഹികൾ അറിയിച്ചു. കിണർ വെള്ളവും പരിശോധിച്ച് ഉറപ്പാക്കിയതാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ, വൈസ് പ്രസിഡന്റ് ടി ടി വിനോദ്, സ്ഥിരംസമിതി ചെയർപേഴ്സൺ പുനത്തിൽ മല്ലിക എന്നിവർ സ്കൂൾ സന്ദർശിച്ചു. കക്കോടി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ പി കെ ദിവ്യ രണ്ട് ദിവസവും മെഡിക്കൽ ക്യാമ്പ് നടത്തി. വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്ക് അയച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദിന്റെ നേതൃത്വത്തിൽ കിണർ സൂപ്പർ ക്ലോറിനേഷൻ നടത്തി. പരിശോധനാ ഫലം വരുന്നതുവരെ വെള്ളം ടാങ്കറിൽ കൊണ്ടുവരാൻ നടപടി സ്വീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..